ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്: ഞങ്ങൾ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈനീസ് എംബസി വക്താവ്

ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്: ഞങ്ങൾ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈനീസ് എംബസി വക്താവ്

സ്വന്തം ലേഖകൻ

 

ബെയ്ജിങ്: കൊറോണ വൈറസ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചൈന. ലോകത്താകമാനമായി ലക്ഷക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

 

ചൈന വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നുമാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി പറഞ്ഞു. വൈറസിന്റെ പേരിൽ ചൈനയെ മുദ്രകുത്താതെ ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിക്കെതിരെ പോരാടുകയാണ് ചെയ്യേണ്ടത്.

 

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും ഇപ്പോൾ തന്നെ ഇരുരാജ്യങ്ങളും ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ചൈനയിൽ രോഗം പടർന്നപ്പോൾ ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ നൽകി ഞങ്ങളെ സഹായിച്ചു. അതിന് ഞങ്ങൾ നിങ്ങളോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവരാണ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത്. തുടർന്ന് അത്തരത്തിൽ വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു.

 

ചൈനയിലെ വുഹാനിലാണ് വൈറസ്ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനമുണ്ടാകുമെന്ന് അറിഞ്ഞപ്പോൾ തന്നെ ചൈന എല്ലാ ഗതാഗതമാർഗവും അടച്ചിരുന്നു. ചൈനയാണ് വൈറസിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെ

 

ചൈനയുമായും വുഹാനുമായും ചേർത്ത് പറയരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു.ലോകത്താകമാനം ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 21000 കവിഞ്ഞു. നാല് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.