play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് കൊടിയേറും; മൂന്ന് ഗാനമേളയും പകൽപ്പൂരവുമായി ഇനി നഗരത്തിന് ആഘോഷദിനങ്ങൾ; മാർച്ച് 20 ന് പകൽപ്പൂരവും 23 ന് ആറാട്ടും

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് കൊടിയേറും; മൂന്ന് ഗാനമേളയും പകൽപ്പൂരവുമായി ഇനി നഗരത്തിന് ആഘോഷദിനങ്ങൾ; മാർച്ച് 20 ന് പകൽപ്പൂരവും 23 ന് ആറാട്ടും

സ്വന്തം ലേഖകൻ 

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം മാർച്ച് 14ന് കൊടിയേറും. 23നാണ് ആറാട്ട്. 20ാം തീയതിയാണ് പ്രസിദ്ധമായ തിരുനക്കര പൂരം. മൂന്ന് ഗാനമേളയും, ആഘോഷവുമായാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ നടക്കുക.വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 20 ന് പകൽപ്പൂരവും, 23 ന് ആറാട്ടും നടക്കും. രണ്ടാം ഉത്സവദിവസമായ 15 മുതൽ ഒൻപതാം ഉത്സവദിവസമായ മാർച്ച് 22 വരെ ഉച്ചയ്ക്ക് രണ്ടിന് ഉത്സവബലി ദർശനം നടക്കും.


കൊടിയേറ്റ് ദിവസമായ 14 ന് രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അംഗം എൻ.വാസു മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നടത്തും. രാത്രി 09.30 മുതൽ ഗായിക മൃദുലാ വാര്യർ നയിക്കുന്ന ഗാനമേള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഉത്സവദിവമായ 15 ന് രാവിലെ 07.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്. രാത്രി 09.30 മുതൽ വിളക്കിനെഴുന്നെള്ളിപ്പ്, പഞ്ചവാദ്യം. നാദസ്വരം. രാത്രി പത്തിന് തിരുവരങ്ങിൽ കഥകളി മഹോത്സവത്തിന് മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിയിക്കും. കഥ നളചരിതം മൂന്നാം ദിവസം, നരകാസുരവധം. മൂന്നാം ഉത്സവദിവസമായ 16 ന് രാത്രി പത്തിന് കലാമണ്ഡപത്തിൽ നടക്കുന്ന കഥകളി മഹോത്സവത്തിന് മാതൃഭൂമി ന്യൂസ് എഡിറ്റർ ടി.കെ രാജഗോപാൽ കളിവിളക്ക് തെളിയിക്കും. കിർമ്മീരവധവും, പ്രഹ്ളാദചരിതവുമാണ് കഥകൾ. നാലാം ഉത്സവദിവസമായ മാർച്ച് 17 ന് ശ്രീബലി എഴുന്നെള്ളിപ്പ് രാവിലെ 7.30 ന് നടക്കും. 9.30 ന് വിളക്കിനെഴുന്നെള്ളിപ്പും, പഞ്ചവാദ്യവും നടക്കും. രാത്രി പത്തിന് കലാമണ്ഡപത്തിൽ കഥകളി മഹോത്സവത്തിന് കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ കളിവിളക്ക് തെളിയിക്കും. സന്താനഗോപാലവും, ദക്ഷയാഗവുമാണ് കഥ.

അഞ്ചാം ഉത്സവദിവസമായ മാർച്ച് 18 ന് ക്ഷേത്രത്തിൽ രാവിലെ 10.30 ന് ആനയൂട്ട് നടക്കും. വൈകിട്ട് 05.30 മുതൽ കാഴ്ച ശ്രീബലി, വേല, സേവ, മയൂര നൃത്തം എന്നിവ ക്ഷേത്രത്തിൽ നടക്കും. രാത്രി 08.30 ന് കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. ആറാം ഉത്സവദിവസം രാവിലെ ഏഴിന് ശ്രീബലി എഴുന്നെള്ളിപ്പ്. വൈകിട്ട് 05.30 ന് കാഴ്ചശ്രീബലി, വേല, സേവ. രാത്രി 10.30 ന് നാടകം വേറിട്ട കാഴ്ചകൾ.

20ന് നാലു മണിക്ക് തിരുനക്കര പൂരസമാരംഭം. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിക്കും. 22 ഗജവീരന്മാർ 11 വീതം ഇരുചേരികളിൽ അണിനിരക്കും തിരുവാമ്പാടി മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരും സംഘവും പാണ്ടിമേളം ഒരുക്കും. രാത്രി ഗാനമേള, എട്ടാം ദിവസമായ 21ന് തിരുനക്കര വലിയ വിളക്ക്. ദേശവിളക്ക്. രാത്രി നൃത്തനാടകം.

പള്ളിവേട്ട ദിവസമായ 22ന് രാത്രി സംഗീതനിശ, രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 23ന് വൈകീട്ട് ആറിന് കാരാപ്പുഴ അമ്പലക്കടവ് ദേവീ ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. അന്ന് വൈകീട്ട് ശിവശക്തി ഓഡിറ്റോറിയത്തിൽ ഇഞ്ചിക്കുട്ടി മാരിയപ്പന്റെ നാഗസ്വരക്കച്ചേരി തുടർന്ന് സമാപന സമ്മേളനം, സിക്കിൾ ഗുരുചരണിന്റെ സംഗീത സദസ്സ് എന്നിവ നടക്കും.