![കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്](https://i0.wp.com/thirdeyenewslive.com/storage/2020/02/images-441.jpg?fit=700%2C401&ssl=1)
കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു : ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
സ്വന്തം ലേഖകൻ
തൃശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭാര്യ മരിച്ചത് ഒരു ദിവസത്തിന് ശേഷമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്.പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടിൽ വിനോദ് (46), മക്കളായ നയന (17), നീരജ് (9) എന്നിവർ മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ (40) മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഭർത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് ആദ്യം പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ, പോസ്റ്റുമാർട്ട് റിപ്പോർട്ട് അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്.രമയുടെ തലയിൽ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മർദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകൾക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭർത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗൃഹനാഥൻ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.