വിവാഹ വാർഷികം വ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

വിവാഹ വാർഷികം വ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ചെന്നൈ: വിവാഹ വാർഷികംവ്യത്യസ്തമാക്കുന്നതിന് അർധരാത്രിയിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വെല്ലൂർ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല(27)യാണ് മരിച്ചത്. തിര വന്നതോടെ കരയിലേക്ക് ഓടിക്കയറിയതിനാൽ വേണിയുടെ ഭർത്താവ് വിഗ്‌നേഷ് രക്ഷപ്പെടുകയായിരുന്നു.

ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. രണ്ടാം വിവാഹവാർഷികം ആഘോഷം വ്യത്യസ്തമാക്കുന്നതിനാണ് വെല്ലൂരിൽനിന്ന് ഇവർ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദമ്പതിമാർ സുഹൃത്തുക്കൾക്ക് രാത്രിയിൽ അത്താഴവിരുന്ന് നൽകി. അതിന് ശേഷം അഞ്ചുകാറുകളിലായാണ് സംഘം പാലവാക്കം ബീച്ചിലെത്തിയത്.

എന്നാൽ ശക്തമായ തിരയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്ന് സംഘത്തിന് പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ, വിവാഹവാർഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നായിരുന്നു ഇവർ മറുപടി നൽകിയത്. വെള്ളത്തിൽനിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താനായി ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വന്ന വലിയ തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്.പൊലീസും മത്സ്യത്തൊഴിലാളികളും രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ യുവതിയുടെ മൃദേഹം സമീപത്തെ കൊട്ടിവാക്കം ബീച്ചിൽ തീരത്തടിയുകയായിരുന്നു.