
ഡെറാഡൂൺ: ഡെറാഡൂണിൽ 16 കാരിയെ കൂട്ടബലാത്സംഗത്തനിരയാക്കി. ബസ് സ്റ്റാന്റിൽ നിർത്തിയിട്ട ബസിനുളളിൽ ആണ് 16കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡെറാഡൂൺ ബസ് സ്റ്റാന്‍റിലെ സുരക്ഷാ ജീവനക്കാരാണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. വിവരം ചൈൽഡ് ലൈൻ ഹെൽപ്പ് നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി.
തുടർച്ചയായ കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി മാനസിക നില വീണ്ടെടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് വന്നത്. ഡെറാഡൂണിലെ ഐഎസ്ബിടിയിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഡ്രൈവറും കണ്ടക്ടറും മറ്റു 3 പേരും ചേർന്നാണ് നിർത്തിയിട്ടിരുന്ന ബസിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. മൊറാദാബാദ് സ്വദേശിയായ പെൺകുട്ടിയെ പഞ്ചാബിൽ എത്തിക്കാം എന്ന പേരിലായിരുന്നു ദില്ലിയിൽ നിന്നും പ്രതികളിലൊരാളായ ഡ്രൈവർ ബസിൽ കയറ്റിയത്.
ദില്ലിയിൽ നിന്ന് ഡെറാഡൂണിലെ ബസ് സ്റ്റാന്റിൽ എത്തിച്ചായിരുന്നു പീഡനം. പീഡന ശേഷം പ്രതികൾ പെൺകുട്ടിയെ വണ്ടിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ ഡെറാഡൂൺ പോലീസ് കേസെടുത്തു. തുടർന്നുളള സിസിടിവി പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പെൺകുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ക്രൂര പീഡനം നടന്നത്. കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജിൽ ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ഡെറാഡൂണിലെ ദാരുണ സംഭവം.
2021ലെ ക്രൈം ഡാറ്റ കണക്കുകളുടെ അടിസ്ഥാനത്തിൽ 31,000 പീഡന കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.