വലിയ വില മുടക്കി പഴയ വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ശ്രദ്ധിക്കുക; എഞ്ചിൻ പണിത് കീശ കീറും

Spread the love

രാജ്യത്തെ പുക പരിശോധനയില്‍ ആദ്യഘട്ടത്തില്‍ തന്നെ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു എന്ന് റിപ്പോർട്ടുകള്‍.പുക പുറന്തള്ളല്‍ പരിശോധനകള്‍ ഇപ്പോള്‍ പരിവാഹൻ സിസ്റ്റത്തില്‍ പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നതിനെ തുടർന്നാണ് പല പഴയ വാഹനങ്ങളും പരാജയപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകള്‍. പരിശോധനയുടെ വർദ്ധിച്ച കൃത്യത കൂടുതല്‍ വാഹനങ്ങള്‍ എമിഷൻ പരിശോധനകളില്‍ പരാജയപ്പെടുന്നതിലേക്ക് നയിച്ചു. വാഹന ഉടമകള്‍ ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്‌ പരിശോധനയ്ക്കായി അവരുടെ വാഹനങ്ങള്‍ ഉദ്യോഗസ്ഥർക്ക് മുന്നില്‍ വീണ്ടും സമർപ്പിക്കണം.

പുക പരിശോധനയില്‍ വിജയിക്കാതെ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഓടിക്കാൻ സാധിക്കാത്തത് ഉടമകള്‍ക്ക് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. കാർബറേറ്ററുകളുള്ള വാഹനങ്ങള്‍ പഴയ വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നാണ് വെഹിക്കിള്‍ എമിഷൻ ടെസ്റ്റിംഗ് ഉടമകള്‍ പറയുന്നത്. കൃത്യമായി സർവീസ് ചെയ്യാത്ത വാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. എയർ ഫില്‍ട്ടറുകള്‍, സ്പാർക്ക് പ്ലഗുകള്‍ തുടങ്ങിയവയിലെ പ്രശ്‍നങ്ങള്‍ വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള സാധാരണ കാരണങ്ങളാണെന്നാണ് റിപ്പോർട്ടുകള്‍.

പ്രാരംഭ പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളെ സർവീസ് സെന്ററുകളിലേക്ക് കൊണ്ടുപോകേണ്ടി വരും. അവിടെ കാർബ്യൂറേറ്ററുകള്‍ അടഞ്ഞുപോകുന്നത് ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം. എന്നിട്ടുവേണം പുക പരിശോധനയ്ക്ക് വീണ്ടും സമർപ്പിക്കാൻ. 2021 ല്‍ ആണ് പുക പരിശോധന ഓണ്‍ലൈൻ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ പരിവാഹൻ വഴി പരിശോധന നിർബന്ധമാക്കുന്ന കർശനമായ നിയന്ത്രണങ്ങള്‍ 2024 ല്‍ മാത്രമാണ് നടപ്പിലാക്കിയത്. ഈ നിയന്ത്രണങ്ങള്‍ക്ക് മുമ്ബ്, ഏതൊരു പുക പരിശോധനാ കേന്ദ്രത്തിലെയും ഏകദേശം 90 ശതമാനം വാഹനങ്ങളും എമിഷൻ പരിശോധനയില്‍ അനായസമായി വിജയിക്കുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പരിശോധനയ്ക്ക് പോലും ഹാജരാക്കാതെ വാഹനങ്ങള്‍ ടെസ്റ്റ് പാസാകുന്നത് പോലുള്ള ക്രമക്കേടുകള്‍ വ്യാപകമായിരുന്നു ഒരുകാലത്ത്. കർശനമായ നിയമങ്ങള്‍ നിലവില്‍ വന്നതോടെ ഇപ്പോള്‍ 75 ശതമാനം വാഹനങ്ങള്‍ മാത്രമേ ആദ്യ ടെസ്റ്റില്‍ വിജയിച്ച്‌ കടന്നുപോകുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകള്‍. പുതിയ നിയമം പാലിക്കാത്ത പരിശോധനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കാനുള്ള സർക്കാർ നീക്കങ്ങളും കൂടുതല്‍ കൃത്യമായ പരിശോധനയ്ക്ക് കാരണമായി.

വൻ തുക മുടക്കി പഴയ വാഹനങ്ങള്‍ വാങ്ങുന്നവരെയാണ് ഈ പുതിയ പരിശോധനാ സംവിധാനം ഏറെ ബാധിച്ചിരിക്കുന്നത്. പഴയ മഹീന്ദ്ര ജീപ്പുകള്‍ ഉള്‍പ്പെടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചില വാഹന മോഡലുകള്‍ക്ക് വൻ ഡിമാൻഡാണ് ഇന്ന് വാഹന വിപണിയില്‍. നിർമ്മിച്ച വർഷം അനുസരിച്ച്‌ രണ്ടുമുതല്‍ ഒമ്ബതുലക്ഷം വരെയൊക്കെ വിലയിലാണ് ഇപ്പോള്‍ നിർമ്മാണത്തില്‍ ഇല്ലാത്ത ഇത്തരം വാഹനങ്ങള്‍ വില്‍ക്കുന്നത്. പലരും മോഹവില കൊടുത്താണ് ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കുന്നത്.

എന്നാല്‍ മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ വൻ വില കൊടുത്ത് ഇത്തരം വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ ഇനി രണ്ടുവട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും എന്നാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമൊക്കെ പറയുന്നത്. കാരണം വരും നാളുകളില്‍ പഴയ വാഹനം പുക പരിശോധന ഉള്‍പ്പെടെയുള്ള ടെസ്റ്റുകളില്‍ വിജയിക്കണമെങ്കില്‍ വലിയ തുക മുടക്കി ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ കൂടി ചെയ്യേണ്ടി വരും. അപ്പോള്‍ മോഹവില കൊടുത്ത് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവർ വാഹനവിലയെ കൂടാതെ വലിയൊരു തുക കൂടി ഇത്തരം ചെലവുകള്‍ക്കായി ഓരോ തവണയും മുടക്കേണ്ടി വരും. എന്നിട്ടും ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വാഹനം റോഡില്‍ ഇറക്കാനാവാതെ വീട്ടില്‍ തന്നെ സൂക്ഷിക്കേണ്ടി വരികയോ പൊളിക്കാൻ കൊടുക്കുകയോ ചെയ്യേണ്ടി വരുമെന്നും ഈ മേഖലയില്‍ ഉള്ളവർ മുന്നറിയിപ്പ് നല്‍കുന്നു.