
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫിനുണ്ടായ കൂട്ടത്തോല്വിയ്ക്കിടയാക്കിയത് പരസ്പരം കാലുവാരലെന്ന് സി.പി.എം, സി.പി.ഐ, മാണി ഗ്രൂപ്പ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സി.പി.എം ക്രോസ് വോട്ട് ചെയ്തെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം സി.പി.എം, സി.പി.ഐ തിരഞ്ഞെടുപ്പ് വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് (എം) വോട്ടുകള്‍ മഴുവനായി ഇടതുസ്ഥാനാർത്ഥികള്‍ക്ക് ലഭിച്ചില്ലെന്നും യു.ഡി.എഫിന് മറിച്ചുവെന്നും വിമർശനം ഉയർന്നു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും, ഇടതു മുന്നണി ജില്ലാ കണ്‍വീനറുമായ ലോപ്പസ് മാത്യുവിന്റെ വാർഡില്‍ ഇടതുസ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഉയർത്തിയായിരുന്നു വിമർശനം. കേരള കോണ്‍ഗ്രസ് (എം) ജനപ്രതിനിധികളുടെ വാർഡുകളിലും എല്‍.ഡി.എഫ് പിന്നിലായി.
ഏറ്റുമാനൂർ മണ്ഡലത്തില്‍പ്പെട്ട അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, ഏറ്റുമാനൂർ നഗരസഭ എന്നിവിടങ്ങളിലെ കേരള കോണ്‍ഗ്രസ് (എം ) വോട്ടുകള്‍ മറിഞ്ഞതാണ് വി.എൻ.വാസവന്റെ തോല്‍വിയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. പുതുപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് (എം) ശക്തികേന്ദ്രങ്ങളായ അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലും ക്രോസ് വോട്ടിംഗ് നടന്നുവെന്ന് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു.
വൈക്കത്ത് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചില്ലെന്നായിരുന്നു സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം എല്‍.ഡി.എഫായില്ല
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർത്ഥികള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ തോറ്റത് ഇടതുവോട്ടുകള്‍ പൂർണമായി ലഭിച്ചതിനാലാണെന്നാണ് സി.പി.എം, സി.പി.ഐ വിലയിരുത്തല്‍. യു.ഡി.എഫ് ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോള്‍ എല്‍.ഡി.എഫിന് അതിനായില്ലെന്നും, ഘടക കക്ഷികള്‍ക്ക് പരസ്പര വിശ്വാസം നഷ്ടപ്പെട്ടുവെന്നുമാണ് തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെളിയിക്കുന്നത്.
ഇനി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന സി.പി.എം, സി.പി.ഐ ഏരിയ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നുണ്ട്. ഇവിടെയും രൂക്ഷ വിമർശനം ഉണ്ടായേക്കും.







