
കൊച്ചി: ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് വിമാന സര്‍വിസുകള്‍ താളം തെറ്റിയതോടെ നെടുമ്പാശേരിയിൽ കുടുങ്ങി 187 ഉംറ തീര്‍ഥാടകര്‍. സംഘത്തിലുള്ള 187 പേരും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിധ ലോഡ്ജുകളിലാണ് ഇപ്പോഴുള്ളത്.
ഇന്നലെ വൈകിട്ട് 5.45ന് കൊച്ചിയിൽ നിന്ന് ജിദ്ദയ്ക്ക് പോകേണ്ടിയിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം കുടുങ്ങുകയായിരുന്നു. രാത്രി 1 മണി വരെ വിമാനത്താവളത്തിൽ തുടർന്ന തങ്ങളോട് എന്നു പോകാൻ സാധിക്കുമെന്ന കാര്യം പോലും അറിയിച്ചില്ല എന്ന് സംഘം പറഞ്ഞു.
‘‘5.45നു പോകേണ്ടിയിരുന്ന വിമാനമാണ്. 5.40നാണ് ഇത് റദ്ദാക്കിയെന്ന് അറിയിച്ചത്. 187 പേരിൽ 150ലധികം പേരും സ്ത്രീകളും പൊടിക്കുഞ്ഞുങ്ങളുമൊക്കെയാണ്. വെളുപ്പിന് 1 മണി വരെ ഞങ്ങൾ എയർപോർട്ടിൽ കാത്തിരുന്നു. എന്നാൽ വേറെ വിമാനം ശരിയാക്കുമെന്നോ എപ്പോൾ പോകാമെന്നോ ഒന്നും ആരും പറഞ്ഞില്ല. ഒരു ഗ്ലാസ് വെള്ളം പോലും തരാൻ അവർ തയാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോർഡിങ് പാസുമെടുത്ത് യാത്രക്ക് തയാറായി നിൽക്കുന്നവരെ വിമാനം റദ്ദാക്കിയാൽ നോക്കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ അവരൊന്നും പറയുന്നില്ല’’ –യാത്രാ സംഘത്തിന് നേതൃത്വം നൽകുന്ന അബ്ദുൾ ലത്തീഫ് പറഞ്ഞു. ആകാശയുടേയും ഇൻഡിഗോയുടെയും ഓരോ വിമാനങ്ങൾ ഇന്നലെ റദ്ദാക്കിയിരുന്നു.
തങ്ങൾ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. മക്ക, മദീന എന്നിവിടങ്ങളിൽ മുറിയെടുത്തിരുന്നു. പോകാൻ സാധിച്ചില്ലെങ്കിൽ അതിന്റെ പണവും നഷ്ടപ്പെടും. വിമാന ടിക്കറ്റ് തിരികെ തരണമെന്നല്ല, പകരം വിമാനം ഏർപ്പാടാക്കണമെന്നാണ് ആവശ്യമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ചാര മേഘപടലം രാജ്യത്തെ പല വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവിസുകളെ ബാധിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ നാലു വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടും.



