
സിംല: ഹിമാചല്‍ പ്രദേശിലെ ദുർഘടമായ ഗ്രാമങ്ങളില്‍ ആരോഗ്യ പ്രവർത്തകരുടെ സേവനം എത്രത്തോളം ശ്രമകരമാണെന്ന് ഒരിക്കല്‍ക്കൂടി വെളിവാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന് ജീവൻ രക്ഷാ കുത്തിവയ്പ്പ് നല്‍കുന്നതിനായി സ്റ്റാഫ് നേഴ്സ് കമല അതിശക്തമായി ഒഴുകുന്ന അരുവി മുറിച്ചുകടക്കുന്ന വീഡിയോയാണ് ഏവരുടെയും ശ്രദ്ധ കവർന്നത്.
കനത്ത മഴയെത്തുടർന്ന് പലയിടത്തും പാലങ്ങള്‍ തകർന്നടിഞ്ഞതോടെയാണ് നേഴ്സ് കമല അപകടകരമായ സാഹസിക യാത്രയ്ക്ക് തയ്യാറായത്. മാണ്ഡി ജില്ലയിലെ പദ്ദറിലെ ചൗഹർഘട്ടി സ്വദേശിനിയായ കമല, സുധാർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകുന്ന വഴിയാണ് രണ്ട് മാസം പ്രായമുള്ള കുട്ടിക്ക് അടിയന്തര കുത്തിവയ്പ്പ് നല്‍കണമെന്ന സന്ദേശം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്യസ്ഥാനത്തെത്താൻ ദുർഘടമായ വഴികളും ശക്തമായി ഒഴുകുന്ന അരുവികളും കടക്കേണ്ടിയിരുന്നു. യാത്രക്കിടയില്‍, തകർന്ന പാലമുള്ള ഒരു അരുവി നേരിടേണ്ടി വന്നപ്പോള്‍, സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കമല വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങിയത്.
ഈ യാത്രയുടെ ദൃശ്യങ്ങള്‍ വീനോദ് കാട്വാല എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പങ്കുവെക്കപ്പെട്ടത്. കമലയുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും സമൂഹമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി അഭിനന്ദിച്ചു.
എന്നാല്‍ ഇത്തരം ദുർഘട സാഹചര്യങ്ങളില്‍ സേവനമനുഷ്ഠിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളും ഈ സംഭവം വീണ്ടും ചർച്ചയാക്കി. കിലോമീറ്ററുകള്‍ താണ്ടിയാണ് പലപ്പോഴും തൻ്റെ സേവനം ലഭ്യമാക്കേണ്ടി വരുന്നതെന്ന് കമല മാധ്യമങ്ങളോട് വെളിപ്പെടുത്തി.