
കൊച്ചി: വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റിരുന്ന മൂന്നു യുവാക്കളെ പോലീസ് പിടിയിൽ. മുഹമ്മദ് ബിലാല്‍ മുഹസിന്‍, അബ്ദുള്‍ മനദിര്‍, മുഹമ്മദ് ഷരീഫ് എന്നിവരാണ് പിടിയിലായത്. 22നും 26നും ഇടയിൽ പ്രയമുള്ള മൂന്നുപേരും കാസര്‍കോട് സ്വദേശികളാണ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങൾ പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കലൂരിലെ വാടക വീട്ടില്‍ നിന്ന് മൂവരെയും കൊച്ചി ഡാന്‍സാഫ് സംഘവും നോര്‍ത്ത് പോലീസും ചേര്‍ന്ന് പിടികൂടുമ്പോള്‍ വീടു നിറയെ നിരോധിത പുകയില ഉല്‍പന്നങ്ങളായിരുന്നു. വെള്ള പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും മൂല്യമാണ് ഇതിന് പൊലീസ് കണക്കാക്കുന്നത്.
വാടകയ്ക്കെടുത്ത വീട്ടിൽ യുവാക്കളുടെ പെരുമാറ്റവും ഇടപെടലും സംശയം ജനിപ്പിക്കുന്നതായിരുന്നു. മംഗലാപുരത്തു നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി. കലൂരിലെ വാടക വീട്ടില്‍ എത്തിച്ച ശേഷം കൊച്ചിയിലെ ചെറുകിട കച്ചവടക്കാര്‍ വിതരണം ചെയ്യുകയായിരുന്നു പതിവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കേസിൽ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു.



