play-sharp-fill
24കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പുകടിയേറ്റിട്ടില്ല, പാമ്പ് കടിച്ചത് ഒരു തവണ മാത്രം: അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്ന് വിദഗ്ധ സമിതി

24കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴുതവണ പാമ്പുകടിയേറ്റിട്ടില്ല, പാമ്പ് കടിച്ചത് ഒരു തവണ മാത്രം: അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്ന് വിദഗ്ധ സമിതി

സ്വന്തം ലേഖകൻ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പുകടിയേറ്റത് 7 തവണയെന്ന ആരോപണം തെറ്റാണെന്നു കണ്ടെത്തി വിദഗ്ധ സമിതി. ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്.


എന്നാല്‍ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. വികാസിന് ഒഫിഡിയോഫോബിയയാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. ശനിയാഴ്ചകളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുകയെന്ന് വികാസ് അന്വേഷണ സമിതിയോട് സൂചിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ രണ്ടിന് വൈകീട്ടാണ് വികാസിന് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. രാത്രിയില്‍ കിടക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ചടി നീളമുള്ള ഒരു മൂര്‍ഖന്‍ പാമ്പാണ് തന്നെ കടിച്ചതെന്ന് വികാസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള രാം സ്‌നേഹി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചതായും ഐസിയുവില്‍ പ്രവേശിപ്പിച്ചതായും വികാസിന്റെ അച്ഛന്‍ സുരേന്ദ്ര പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് വികാസ് മൂന്ന് ദിവസത്തോളം ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നുവെന്നും സുരേന്ദ്ര പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് വികാസിനെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ജൂണ്‍ എട്ടിന് വീണ്ടും പാമ്പ് കടിയേറ്റതായി വികാസ് പറഞ്ഞതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷവും വികാസ് മൂന്ന് ദിവസം കൂടി ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ 40 ദിവസത്തിനിടെ വികാസിന് അഞ്ച് തവണ പാമ്പ് കടിയേറ്റതായി പിതാവ് പറഞ്ഞു. കുടുംബം ജില്ലാ മജിസ്ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ മാറി മറഞ്ഞത്. മകനെ ചികിത്സിക്കാന്‍ ആവശ്യമായ സാമ്പത്തികമില്ലെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്ര അടിയന്തരമായി സഹായത്തിന് അപേക്ഷിച്ചു.

സംഭവം അസാധാരണമായത് കൊണ്ട് ഡിഎം ഡോക്ടര്‍മാരുടെയും ഫോറസ്റ്റ് ഓഫീസര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെയും ഒരു പാനലിനെ വിളിച്ചു കൂട്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു. കാരണം കണ്ടെത്താനും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കാനുമായിരുന്നു അന്വേഷണം. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ രാജീവ് നയന്‍ ഗിരിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.

ഇത്രയും കുറഞ്ഞ കാലയളവില്‍ പാമ്പ് ആവര്‍ത്തിച്ച് ഒരാളെ കടിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സമിതിയുടെ നിഗമനം. ജൂണ്‍ രണ്ടിന് നടന്ന ആദ്യ സംഭവം പാമ്പ് കടിയേറ്റതാണ്. ചികിത്സയ്ക്ക് ശേഷം വികാസ് സുഖം പ്രാപിച്ചിരുന്നു. പിന്നീടുളള സംഭവങ്ങള്‍ വികാസിന്റെ തോന്നലുകൾ മാത്രമാണെന്നും അന്വേഷണ സംഘം അറിയിച്ചു.