
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നേരെയുള്ള സൈബർ ആക്രമണത്തിനു പിന്നാലെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ട് ദേശീയ നേതൃത്വം. സംസ്ഥാന നേതാക്കളെ, ദേശീയ ചെയർമാൻ മനു ജെയിൻ ഇക്കാര്യം അറിയിച്ചു.
വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റിയെ നിയമിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ കൈകാര്യം ചെയ്തിരുന്നത് സോഷ്യൽ മീഡിയ കമ്മിറ്റി ആയിരുന്നു.
12 പേരടങ്ങിയ സോഷ്യൽ മീഡിയ കമ്മിറ്റിയിൽ ഭൂരിപക്ഷവും രാഹുൽ മാങ്കൂട്ടത്തിൽ അനുകൂലികളായിരുന്നു. രാഹുൽ അനുകൂല പോസ്റ്റുകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്യുന്നത് ഇവരിൽ പലരുമാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ തന്നെയാണ് പ്രതിപക്ഷ നേതാവിന് എതിരായ സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ദേശീയ നേതൃത്വത്തിനു വിവരം ലഭിച്ചിരുന്നു. വി.ഡി. സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. തനിക്കു നേരെയുള്ള കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ സതീശന്‍ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു.
തന്നെ ഒറ്റതിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നുവെന്നും സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ആയിരുന്നു സതീശന്റെ ആരോപണം. 25 വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുൻപാകെ സതീശൻ കൈമാറിയിരുന്നു. ഇതിനുപിന്നാലെ ഡിജിറ്റൽ മീഡിയ സെല്ലിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കെപിസിസി സമിതിയെ നിയോഗിച്ചിരുന്നു.



