
സ്വന്തം ലേഖകൻ
കോട്ടയം: നിയസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ജോസഫ് വിഭാഗം ഉയർത്തിയ അവകാശവാദങ്ങൾ യു.ഡി.എഫിൽ പ്രശ്‌നമാകുന്നു. അമിത അവകാശവാദവുമായി എത്തിയ ജോസഫ് വിഭാഗത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂടി എത്തിയതോടെ യു.ഡിഎഫ് പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ തവണ ഏകീകൃത കേരള കോൺഗ്രസുകൾ മത്സരിച്ച സീറ്റുകളിൽ ജോസ്ഫ് വിഭാഗ അവകാശവാദമുന്നയിച്ചതും, ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും കടുംപിടുത്തം തുടർന്നതുമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
ജില്ലയിലെ യുഡിഎഫ് സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയാണ് ആദ്യം രംഗത്ത് എത്തിയത്. ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് നേതൃത്വം സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാ കമ്മറ്റി കോൺഗ്രസിനോട് ആവശ്യപ്പെടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ കോൺഗ്രസ്സ് മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് മാണി -ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ജില്ലയിൽ ആറ് സീറ്റിലാണ് അവർ മത്സരിച്ചത്.
നിലവിൽ ഇതിൽ ഒരു വിഭാഗം മുന്നണി വിട്ട പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റ് സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നത് ശരിയല്ല. വിജയ സാധ്യതയായിരിക്കണം സീറ്റ് വിഭജനത്തിന്റെ മാനദണ്ഡമെന്നിരിക്കേ സീറ്റുകൾക്കു വേണ്ടി വിലപേശുന്ന ജോസഫ് വിഭാഗം ആ സീറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുണ്ടോ എന്ന് കൂടി ആത്മപരിശോധന നടത്താൻ തയ്യാറാകണം.
നിലവിലെ സീറ്റ് ചർച്ചകളിൽ ഇത്തരത്തിൽ വിജയസാധ്യതയില്ലാതെ മുന്നണി മര്യദയുടെ പേര് പറഞ്ഞ് സ്ഥാനാർത്ഥികളേ രംഗത്തിറക്കിയാൽ യു ഡി.ഫിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേക്കുമെന്നും ജില്ലാ കമ്മറ്റി .വർഷങ്ങളായി ജില്ലയിൽ നേതൃനിരയിൽ നിൽക്കുന്നവരേ അവഗണിച്ചു കൊണ്ട് കോൺഗ്രസ് നേതൃത്വം നട്ടെല്ല് പണയം വയ്ക്കരുതെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി അവശ്യപ്പെട്ടു.
കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമായി നേതൃത്വം മുന്നോട്ട് പോകുന്ന പക്ഷം ജില്ലയിൽ യൂത്ത് കോൺഗ്രസ്സ് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
ഇതിനു മറുപടിയുമായി ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ടിനെ രംഗത്തിറക്കി. ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതിന്റെ പേരിൽ കേരളാ കോൺഗ്രസിന് കോട്ടയം ജില്ലയിൽ ഒരു സീറ്റു മാത്രമേ വിജയ സാദ്ധ്യതയുള്ളൂ എന്ന് യൂത്ത് കോൺഗ്രസിനെ കൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തകർക്കാനാണെന്ന് കോട്ടയത്ത് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം ആരോപിക്കുന്നു. കോൺഗ്രസിന്റെ എല്ലാമായിരുന്ന കെ.കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിളർത്തി ഡി.ഐ.സി രൂപീകരിച്ചിരുന്നു. അന്ന് എൽ.ഡി.എഫിൽ കോൺഗ്രസിന്റെ ഒരു വിഭാഗം പോയപ്പോൾ ഒരു ഘടക കക്ഷിക്കും കൂടുതൽ സീറ്റ് വിട്ട് നൽകാതെ എല്ലാം സ്വയം ഏറ്റെടുത്തവരാണ് ഇപ്പോൾ ഈ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം കോട്ടയത്ത് മാറ്റി വച്ചില്ലെങ്കിൽ ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത കേരളം സാദ്ധ്യമാകാൻ സാധ്യത ഉണ്ടെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
നിലവിൽ കോട്ടയം ജില്ലയിലെ ഒൻപത് സീറ്റിന്റെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. സീറ്റ് വിഭജനം അടക്കമുള്ള വിഷയത്തിൽ ധാരണ ഉണ്ടാകാനിരിക്കെയാണ് യുവജന സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നത്.