
സ്വന്തം ലേഖകൻ
മുണ്ടക്കയം: എംഡിഎംഎയുമായി കോട്ടയത്ത് നിന്നു പിടികൂടിയ പാലൂര്‍ക്കാവ് സ്വദേശി ഫിലിപ്പ് മൈക്കിള്‍ ബാംഗളൂരില്‍ നിന്നു കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് എക്സൈസ്. കഴിഞ്ഞദിവസമാണ് ഇയാളെ കോട്ടയത്തുനിന്ന് എക്സൈസ് ആന്‍റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എംഡിഎംഎയുമായി പിടികൂടിയത്.
വര്‍ഷങ്ങളായി ബാംഗളൂരില്‍ താമസിക്കുന്ന ഇയാള്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് പലതവണ എംഡിഎംഎ കടത്തിയതായി എക്സൈസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മയക്കുമരുന്ന് ശേഖരിക്കുന്നതിനും വില്‍ക്കുന്നതിനുമായി ഇയാള്‍ക്ക് പ്രത്യേക ഏജന്‍റുമാരുണ്ടെന്നാണ് എക്സൈസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങള്‍ക്ക് മുൻപ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയില്‍ ഇയാള്‍ എംഡിഎംഎ അടക്കമുള്ള മാരകമായ മരുന്നുകള്‍ ഏജന്‍റുമാര്‍ക്ക് കൈമാറിയിരുന്നു. വിവരമറിഞ്ഞ് എക്സൈസ് ആന്‍റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്‍റെ ടീം അംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ ഇവിടെ നിന്നു മുങ്ങി. സംഭവത്തില്‍ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലുള്ള നിരവധി പേര്‍ എക്സൈസ് നിരീക്ഷണത്തിലാണ്.
വിദ്യാര്‍ഥികളും സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഏജന്‍റുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന യുവതികളെ മയക്കുമരുന്നിന് അടിമകളാക്കുകയും പിന്നീട് കാരിയറുകളായി ഉപയോഗിക്കുകയുമാണ് ഇയാളുടെ ശൈലി. മയക്കു മരുന്ന് കടത്തിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപ ആഡംബര ജീവിതത്തിനായാണ് ഫിലിപ്പ് മൈക്കിള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
സാധാരണ കുടുംബത്തില്‍ ജനിച്ച ഫിലിപ്പ് മൈക്കിള്‍ വളരെ അപൂര്‍വമായി മാത്രമാണ് വീട്ടില്‍ വരാറുള്ളത്. മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസില്‍ എക്സൈസ് പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. മലയോര മേഖലയില്‍ വിദ്യാര്‍ഥികളിലടക്കം മയക്കു മരുന്നുപയോഗം വര്‍ധിക്കുകയാണ്.
എംഡിഎംഎ പോലുള്ള മാരക മയക്കു മരുന്നിനെതിരേ ശക്തമായ നടപടികളുമായി കോട്ടയം ആന്‍റി നര്‍കോട്ടിക് സെല്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ മുണ്ടക്കയം എക്സൈസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ശക്തമാണ്. മുണ്ടക്കയം ബൈപാസ് മയക്കുമരുന്ന് വിതരണത്തിന്‍റെ പ്രധാന ഇടത്താവളമായി മാറുന്നതായും പറയപ്പെടുന്നു.