
സ്വന്തം ലേഖകൻ
കോഴിക്കോട്: അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന വാഹനങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പു നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുന്നമംഗലം മിനി ചാത്തൻകാവ് ശ്രീ സൗദം വീട്ടിൽ സുവീഷ് ആണ് അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള പതിമംഗലത്തെ പ്രാണോ ഓട്ടോ മോട്ടിവ് എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. റിപ്പയറിങ്ങിന് കൊണ്ടുവരുന്ന വാഹനങ്ങൾ നമ്പർ പ്ലേറ്റ് മാറ്റി യൂസ്ഡ് വാഹനങ്ങളെന്ന പേരിൽ മറിച്ചുവിൽക്കുകയാണ് സുവീഷ് ചെയ്തത്. സർക്കാറിന്‍റെ പഴയ വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. രണ്ട് കാറുകൾ നൽകാമെന്ന് പറഞ്ഞ് കക്കോടി മക്കട സ്വദേശിനിയുടെ കൈയിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ വാങ്ങി കബളിപ്പിച്ചതായും ഇയാൾക്കെതിരെ പരാതിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വ്യക്തികളിൽ നിന്നായി ഒരു കോടി മുപ്പതു ലക്ഷം രൂപയോളം സുവീഷ് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോഴിക്കോട് എൻ ഐ ടിയിലെ പ്രഫസർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവിൽ 22 പരാതികളാണ് ഇയാൾക്കെതിരെ കുന്നമംഗലം പോലീസ് സ്റ്റേഷനിൽ വന്നിരിക്കുന്നത്. മറിച്ചുവിറ്റ വാഹനങ്ങളുടെ കൃത്യമായ കണക്ക് പോലീസ് ശേഖരിച്ചു വരികയാണ്.
സ്റ്റേഷനിൽ ഹാജരാകാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ആത്മഹത്യ ഭീഷണി ഉയർത്തിയാണ് പ്രതി ഇതുവരെ ആളുകളിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.