
സ്ത്രീയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെടും ; വീഡിയോ കോളിലൂടെ സ്വന്തം ലൈംഗികാവയവം കാണിച്ച് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തും ; സ്ത്രീകളെ വീഡിയോ കോളിലൂടെ കെണിയിലാക്കി പണം തട്ടിയ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ(32)യാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ യുവതിയെ, ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. ശേഷം ഈ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്നഫോട്ടോകള്‍ തയ്യാറാക്കി. ഇത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയിന്മേല്‍ പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ചാണ് ഫുവാദ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ പക്കല്‍നിന്ന് നിരവധി ഫോണുകളും സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ വിവിധ ഫ്രണ്ട്‌സ് ആപ്പുകള്‍ വഴി നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ച് പണം തട്ടിയതായി ഫുവാദിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഫുവാദ് തട്ടിപ്പ് നടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തറില്‍ ഡ്രൈവര്‍ ആയിരുന്ന പ്രതി ഒരുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലെ വിവിധ നമ്പറുകള്‍ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. മരിച്ചുപോയ ഉമ്മയുടെ പേരിലും ഫുവാദ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെയും പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങും. ശേഷം സ്ത്രീ ആണെന്ന രീതിയില്‍ മറ്റ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് അവരെ വീഡിയോ കാളിലേക്ക് ക്ഷണിക്കും. വീഡിയോ കാള്‍ ഓണ്‍ ആവുന്ന സമയം പ്രതി സ്വന്തം ലൈംഗികാവയവം അവരെ കാണിക്കുകയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ് രീതി. ഇത്തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് ഭര്‍ത്താക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും ലഭിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന മാനക്കേട് ഓര്‍ത്ത് പലരും ഫുവാദ് ആവശ്യപ്പെടുന്ന പണം നല്‍കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്