
കൊച്ചി: കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. ഇന്നലെ രാത്രിയോടെ വല്ലാർപാടത്തു നിന്നാണ് വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജോര്‍ജ് എന്ന യുവാവിന് കൂടി കേരളം നന്ദി പറയുകയാണ്.
വല്ലാര്‍പാടത്തെ പാലത്തിലൂടെ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവേയാണ് കുട്ടിയെ കണ്ടതെന്നും സംശയം തോന്നിയതോടെ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ‘സുഹൃത്തിനൊപ്പം പാലത്തില്‍ കൂടി വരുമ്പോള്‍ ഒരു കുട്ടി പാലത്തില്‍ കൂടി സൈക്കിള്‍ ചവിട്ടി വരുന്നു. യൂണിഫോമും ഇട്ടിട്ടുണ്ട്. സമയം നോക്കിയപ്പോള്‍ ഏകദേശം പത്ത് മണി ആയിട്ടുണ്ടായിരുന്നു.
ഒരു കുട്ടി മിസിങ്ങാണെന്നത് അപ്പോഴും ചിന്തയിലുണ്ടായിരുന്നു. അതുകൊണ്ട് വണ്ടി തിരിച്ച് കുട്ടിയുടെ അടുത്തേക്ക് വന്നു. എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എളമക്കരയിലാണെന്ന് പറഞ്ഞു. എളമക്കരയിലെ കുട്ടിയാണെന്ന് വാര്‍ത്തയില്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ കുട്ടിയെ അവിടെ പിടിച്ചുനിര്‍ത്തി. അപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. പേടിക്കണ്ടെന്ന് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമാശയൊക്കെ പറഞ്ഞ് അവിടെ പിടിച്ചുനിര്‍ത്തി. അതിനുശേഷം പൊലീസിനെ വിളിച്ചു. അവര്‍ വന്നു,’ ജോര്‍ജ് പറഞ്ഞു. കുട്ടി കരയുന്നത് കണ്ട് ടെന്‍ഷന്‍ തോന്നിയിരുന്നു. എങ്കിലും വിടാന്‍ തോന്നിയില്ല. അമ്മയും ഒരു കുട്ടിയെ കാണാതായ വിവരം വിളിച്ചു പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ കൂടിയാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
സ്കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിട്ടാണ് പച്ചാളത്തു വച്ചാണ് കാണാതായത്. അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.