കൊടുംചൂടിൽ വിയർത്തൊലിച്ച് അന്നേദിവസം 11 ഗാനങ്ങൾ പാടി പന്ത്രണ്ടാമത്തെ ഗാനം പാടാനായി യേശുദാസ് ഭരണി സ്റ്റുഡിയോയിൽ എത്തി: സമയം രാത്രി 12 മണി: ബിച്ചു തിരുമലയുടെ വരികൾ വായിച്ചു: പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

കോട്ടയം;മലയാളത്തിൽ ജനപ്രീതി നേടിയ പല സിനിമകളിലും ഒരേ ഗാനം തന്നെ രണ്ടു പ്രത്യേക സാഹചര്യങ്ങളിൽ അവതരിപ്പിക്കുന്ന രീതി പ്രിയ വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതട്ടെ !
പ്രണയോന്മാദലഹരിയിൽ മനസ്സും ശരീരവുമെല്ലാം
പങ്കു വെയ്ക്കുന്ന സന്തോഷവേളകളിൽ
പുരുഷശബ്ദത്തിലോ യുഗ്മഗാനമായോ ആയിരിക്കും ഇത്തരം ഗാനങ്ങൾ ആദ്യം കേൾക്കുക.
നഷ്ടപ്രണയത്തിന്റെ വിമൂകതയിൽ ദു:ഖസാന്ദ്രമായ സ്ത്രീ ശബ്ദത്തിലൂടെയായിരിക്കും മിക്കവാറും ഈ ഗാനം മറ്റൊരു സന്ദർഭത്തിൽ വീണ്ടും കേൾക്കേണ്ടി വരിക .

1977 -ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന “അംഗീകാരം ” എന്ന ചിത്രത്തിലെ
ഒരു ഗാനം ഈ ശ്രേണിയിലുള്ളതായിരുന്നു.

“നീലജലാശയത്തിൽ
ഹംസങ്ങൾ നീരാടും
പൂങ്കുളത്തിൽ
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു….”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന അതിമനോഹരഗാനം “അംഗീകാരം “എന്ന ചിത്രത്തിൽ യേശുദാസും , എസ് ജാനകിയും ആലപിക്കുന്നുണ്ട്.

ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം ഈ ഗാനത്തിന്റെ ആലാപനത്തിന് യേശുദാസിന് ലഭിക്കുകയുണ്ടായി.

എസ്.ജാനകിയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന “നീലജലാശയത്തിൽ …..”
ചാനലുകളിൽ ഇന്നും എവർഗ്രീനാണല്ലോ ….?

“നിമിഷം വാചാലമായി
ജന്മങ്ങൾ സഫലങ്ങളായി
നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി
നിശയുടെ നീലിമ
നമ്മുടെ മുന്നിൽ
നീർത്തിയ കമ്പളമായി
ആദ്യസമാഗമമായി…”

എന്നിങ്ങനെ
പ്രണയവും രതിയുമെല്ലാം ഉന്മാദനർത്തനമാടുന്ന
ഈ ഗാനത്തിന്റെ ഓരോ
വരിയും അക്കാലത്തെ കമിതാക്കളെ ലഹരി പിടിപ്പിക്കുകയുണ്ടായി.

ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ
വരികൾക്ക് സംഗീതം
പകർന്നത് എ ടി ഉമ്മർ .
മദിരാശിയിലെ കൊടുംചൂടിൽ വിയർത്തൊലിച്ച് അന്നേദിവസം
11 ഗാനങ്ങൾ പാടി പന്ത്രണ്ടാമത്തെ ഗാനം പാടാനായി യേശുദാസ് ഭരണി സ്റ്റുഡിയോയിൽ എത്തുമ്പോൾ സമയം
രാത്രി 12 മണി.
പക്ഷേ ബിച്ചു തിരുമലയുടെ വരികളുടെ സൗന്ദര്യം വായിച്ചുകഴിഞ്ഞപ്പോൾ യേശുദാസിന്റെ ക്ഷീണമെല്ലാം
പമ്പ കടന്നെന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ റെക്കോർഡിങ് പൂർത്തിയാക്കുകയും ചെയ്തു.

മുരളി മൂവീസിനു വേണ്ടി എം.പി.രാമചന്ദ്രൻ നിർമ്മിച്ച അംഗീകാരത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്
ആലപ്പി ഷെരീഫാണ്.
പിൽക്കാലത്ത് ഇന്ത്യൻ സിനിമയുടെ താരറാണിയായി വിരാജിച്ച ശ്രീദേവിയാണ് “നീലജലാശയ ” ത്തിന് ദൃശ്യചാരുത പകർന്നു നൽകിയത്.

പൂമ്പാറ്റ, കുമാരസംഭവം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്രീദേവി
എൻ ശങ്കരൻനായർ സംവിധാനം ചെയ്ത “തുലാവർഷ” ത്തിലൂടെയാണ് നായികയായി മലയാളത്തിൽ എത്തിയതെങ്കിലും സംവിധായകൻ ഐ വി ശശിയുടെ ഹൃദയം കവർന്ന ശ്രീദേവി അദ്ദേഹത്തിന്റെ ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഈ ചിത്രത്തിൽ എസ് ജാനകി തന്നെ പാടിയ

“ശിശിരമാസ സന്ധ്യയിലെ
കുളിരല പോലെ …”

എന്ന ഗാനവും ഏറെ പ്രശംസ നേടിയെടുക്കുകയുണ്ടായി .

“ശരത്കാല സിന്ദൂര മേഘങ്ങളെ …”
( യേശുദാസ് )

“കർപ്പൂരതുളസിപന്തൽ ….”
( യേശുദാസ് )

എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1977 മെയ് മാസത്തിൽ തീയേറ്ററുകളിലെത്തിയ “അംഗീകാരം ” എന്ന ചിത്രം ഇപ്പോൾ 48 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് .

നീലജലാശയത്തിൽ നീരാടുന്ന ഹംസങ്ങളുടെ സൗന്ദര്യവും,
നീർപ്പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമരകളും
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും വാടാതെ സംഗീതത്തിന്റെ സൗരഭ്യം പരത്തി നിൽക്കുന്നു .