
മധുരയ്ക്ക് പോവുന്നതിനായി യേശുദാസ് വീട്ടിൽ നിന്നിറങ്ങി: എവിടെ പോയാലും പ്രാർത്ഥിക്കുന്ന സ്വഭാവമുള്ളതിനാൽ വല്ലാർപാടം പളളിയിൽ കയറി പ്രാർത്ഥിച്ചു: തിരിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ വിമാനം പോയി: പിന്നെ കേട്ടത് മധുരയ്ക്ക് പോയ വിമാനം അപകടത്തിൽപ്പെട്ടു യാത്രക്കാർ മരിച്ചു എന്നാണ്: നടനും എഴുത്തുകാരനുമായ തമ്പി ആന്റണി യേശുദാസിനെകുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഗായകന്‍ ആയിരക്കണക്കിന് പാട്ടുകള്‍ പാടിയാണ് സംഗീതലോകത്തെ ഒന്നാമനമായത്.
ഇന്ന് കേരളത്തില്‍ നിന്നും മാറി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് യേശുദാസ്. ഈ കാലയളവിലെ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കാനോ സ്വകാര്യ ജീവിതത്തെ പറ്റി പറയാനോ അത്ര താല്‍പര്യമില്ലാത്ത ആളാണ് യേശുദാസ്.
ഇപ്പോഴിതാ നടനും എഴുത്തുകാരനുമായ തമ്പി ആന്റണി ഒരു മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെ യേശുദാസിനെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിമാനാപകടത്തില്‍ നിന്നും യേശുദാസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പള്ളികളും അമ്പലങ്ങളും മാത്രമല്ല ഏത് പ്രാര്‍ഥനാലയവും അദ്ദേഹത്തിന് പുണ്യസ്ഥലമാണ്.
യേശുദാസ് എവിടെ പോയാലും പോകുന്നതിന് മുന്‍പ് എറണാകുളത്തുള്ള വല്ലാര്‍പാടം പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്ന ശീലമുണ്ട്. അങ്ങനെ ഒരിക്കല്‍ മധുരയിലേക്ക് പോകുന്നതിന് വേണ്ടി കൊച്ചി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം. വീട്ടില്‍ നിന്നും താമസിച്ച് ഇറങ്ങിയതിനാല്‍ ഇത്തവണ പള്ളിയില്‍ കയറുന്നില്ലെന്ന് ആദ്യം തീരുമാനിച്ചു. പക്ഷേ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ ഒന്ന് കയറണമെന്ന് തോന്നി.
അങ്ങനെ അവിടെ കയറി ഇറങ്ങി തിരിച്ച് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴെക്കും ഫ്‌ളൈറ്റ് അതിന്റെ വഴിയ്ക്ക് പോയി പിന്നെ കേട്ടത് ഒരു വിമാനാപകടത്തിന്റെ വാര്‍ത്തയാണ്. മധുരയ്ക്ക് പോയ ആ വിമാനം അവിടെ എത്തുന്നതിന് തൊട്ട് മുന്‍പ് തകര്‍ന്ന് വീണു. അതിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യേശുദാസിന്റെ ചെറിയ പ്രായത്തിലെ കഷ്ടപ്പാടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. തന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫാണ് ആദ്യ ഗുരുവെന്ന് യേശുദാസ് തറപ്പിച്ച് പറയാറുണ്ട്. സംഗീതലോകത്തേക്ക് തന്നെ തിരിച്ച് വിട്ടത് പിതാവാണ്. കഷ്ടപാടുകള്‍ നിറഞ്ഞ ബാല്യകാലമായിരുന്നു യേശുദാസിന്റേതും. അപ്പന് അസുഖമായതോട് കൂടിയാണ് കാശില്ലാതെ ഓടി നടക്കേണ്ടി വന്നത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥ.
ആദ്യം പാടിയ പാട്ട് കേള്‍ക്കാന്‍ അടുത്ത വീട്ടിലെ റേഡിയോയുടെ മുന്‍പില്‍ പോയി നിന്നതും സംഗീത സ്‌കൂളില്‍വെച്ച് നേരിടേണ്ടി വന്ന അവഗണനയും നിരവധിയാണ്. അന്ന് ഫീസ് കൊടുക്കാനില്ലാത്തത് കൊണ്ട് പുറത്ത് നില്‍ക്കേണ്ടി വന്ന അവസ്ഥകളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ എല്ലാം സംഗീതത്തിന് വേണ്ടി സഹിക്കുകയായിരുന്നു. ഈ അനുഭവങ്ങളൊക്കെയാണ് ജീവിതത്തിലേക്ക് കുതിച്ചുയരാനുള്ള വാശിയായി മാറിയത്. ആ വാശി സംഗീതത്തിന്റെ ഉയരങ്ങളിലേക്കും യേശുദാസിനെ എത്തിച്ചു.
അറുപത് വര്‍ഷത്തോളം സംഗീത ലോകത്ത് സജീവമായിരിക്കാന്‍ യേശുദാസിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വിശ്രമജീവിതം ആസ്വദിക്കുകയാണ്. അമേരിക്കയിലെ വീട്ടിലും മകനൊപ്പം ചേര്‍ന്ന് ഒരു റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയും അദ്ദേഹം സജ്ജമാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ അമേരിക്കയിലെ വീട്ടില്‍ സന്തുഷ്ടനായി ജീവിക്കുകയാണ് അദ്ദേഹം. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേറ്റ് സാധകം ചെയ്യും. ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ട്. ശബ്ദത്തിന് അപകടമുണ്ടാവുന്നതൊന്നും അദ്ദേഹം കഴിക്കില്ല. പിന്നെ സാധാരണക്കാരനെ പോലെയുള്ള ജീവിതമാണ്. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനുമൊക്കെ സ്വയം കാറോടിച്ച് പോകും. പാചകത്തില്‍ ഭാര്യ പ്രഭയെ സഹായിക്കുകയുമൊക്കെ ചെയ്യുന്നു. എല്ലാ കാര്യവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യണമെന്നതാണ് യേശുദാസിനും ഇഷ്ടം. നാട്ടിലാണെങ്കില്‍ കാലില്‍ വീഴാനും അനുഗ്രഹം വാങ്ങാനുമൊക്കെ ആളുകളുടെ ബഹളമാണെങ്കില്‍ അവിടെ അതൊന്നുമില്ലെന്നും തമ്പി ആന്റണി കൂട്ടിച്ചേര്‍ത്തു.