
ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ..! പ്രതിയെ പിടികൂടാൻ സഹായിച്ചത് പരിസരവാസി നൽകിയ സൂചന
സ്വന്തം ലേഖകൻ
കോഴിക്കോട്: 24 വര്‍ഷങ്ങള്‍ക്ക് മുൻപ് യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.
1999 ല്‍ കോഴിക്കോട് നടന്ന മലബാർ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1999 കാലഘട്ടത്തില്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന അസീസ് സ്ഥലം മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് താമസമാക്കി. മാത്തോട്ടത്തുള്ള പരിസരവാസി നൽകിയ സൂചനയിലാണ് പോലീസ് മലപ്പുറം ജില്ലയിൽ അന്വേഷണം ശക്തമാക്കുന്നതും ഇയാളെ പിടികൂടുന്നതും.
നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസനായിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്കുമാർ, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അസീസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അസീസിനെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.