കർണ്ണാടക നിയമസഭ: ബി.എസ് യെദ്യൂരിയപ്പ വിശ്വാസ വോട്ട് നേടി; തൊട്ടുപിന്നാലെ സ്പീക്കർ രാജി വച്ചു

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: കർണ്ണായക നിയമസഭയിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ വിശ്വാസവോട്ട് നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെ നിയമസഭ പാസാക്കി. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. ഇതോടെ കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് താത്കാലിക പരിഹാരം ആയിരിക്കുകയാണ്. ഒരാഴ്ച്ചക്കിടെ രണ്ട് വിശ്വാസ വോട്ടെടുപ്പിനാണ് കർണാടക നിയമസഭ സാക്ഷ്യം വഹിച്ചത്.
ആറ് മാസത്തേക്ക് മറ്റ് പ്രതിസന്ധികളൊന്നും ഇല്ലാതെ യെദിയൂരപ്പ സർക്കാരിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.

കോൺഗ്രസ് 99 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. സിദ്ധരാമയ്യ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. ഇക്കാര്യത്തിൽ ജെഡിഎസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
പ്രതികാരത്തിന്റെ രാഷ്ട്രീയമായിരിക്കില്ല തന്റേതെന്നാണ് വിധാൻ സൗധയിൽ യെഡിയൂരപ്പ പറഞ്ഞത്. മറക്കുന്നതിലും പൊറുക്കുന്നതിലും ആണ് താൻ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് ക്ഷേത്ര ദർശനം നടത്തിയായിരുന്നു യെഡിയൂരപ്പ എത്തിയത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒറ്റവരി പ്രമേയം ആണ് അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസ വോട്ടിന് ശേഷം യെഡിയൂരപ്പ സഭയിൽ മൂന്ന് മാസത്തേക്കുള്ള വിനിയോഗ ബില്ലും അവതരിപ്പിച്ചു. അതും പാസായി. വിനിയോഗ ബില്ലിനെതിരെ ആരും എതിർത്ത് വോട്ട് ചെയ്തില്ല. എന്നാൽ എട്ട് മാസത്തേക്കായിരിക്കണം ഇത് എന്ന ആവശ്യം സിദ്ധരാമയ്യ ഉയർത്തി. അല്ലാത്ത പക്ഷം, സംസ്ഥാനത്തിന്റെ വികസനത്തെ അത് ബാധിക്കും എന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പീക്കർ 14 വിമത എംഎൽഎമാരെ കൂടി അയോഗ്യരാക്കിയതോടെ നിയമസഭയിലെ അംഗസംഖ്യ 207 ആയി കുറഞ്ഞിരുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 വോട്ടുകൾ. ബിജെപിയ്ക് തനിയെ 105 എംഎൽഎമാരുടെ പിൻതുണ ലഭിച്ചു. ഒരു സ്വതന്ത്ര അംഗവും ബിജെപിയെ പിൻതുണച്ചു.
അയോഗ്യരാക്കപ്പെട്ട അഞ്ച് കോൺഗ്രസ് വിമത എം എൽ എമാർ തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിയിരുന്നു. മുനിരത്‌നം നായിഡു, ബൈരതി ബാസവരാജ്, എം ടി ബി നാഗരാജ്, എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ എം എൽ എമാരാണ് കനത്ത സുരക്ഷാവലയത്തിൽ തിങ്കളാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് – ജെ ഡി എസ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു ശേഷമായിരുന്നു എം എൽ എമാർ മുംബൈയിലേക്ക് പോയത്.
ഇതിനിടെ സർക്കാർ വിശ്വാസ വോട്ട് തേടിയതിനു പിന്നാലെ സ്പീക്കർ രാജി വയ്ക്കുക കൂടി ചെയ്തു. കർണ്ണാടക സ്പീക്കർ കെ.ആർ രമേശ് കുമാറാണ് രാജി വച്ചത്. യദ്യൂരിയപ്പ സർക്കാർ വിശ്വാസ വോട്ട് നേടിയതിനു പിന്നാലെയാണ് സ്പീക്കർ രാജി വച്ചത്.