യതീഷ് ചന്ദ്രയുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു,തൃശൂരിൽ തുടരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തത്കാലത്തേക്ക് മരവിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം കമ്മിഷണറായിരുന്ന പി.കെ.മധുവിനെ തൃശൂർ കമ്മിഷണറായി നിയമിച്ചിരുന്നു. മധുവിനെ പൊലീസ് ആസ്ഥാനത്ത് തത്കാലത്തേയ്ക്കു നിയമിച്ചു.നിരവധി പേരെ സ്ഥലംമാറ്റിയ കൂട്ടത്തിലായിരുന്നു യതീഷ്ചന്ദ്രയ്ക്കും സ്ഥലംമാറ്റം. കുടുംബസമേതം തൃശൂരിലാണ് യതീഷ്ചന്ദ്ര താമസിക്കുന്നത്. തൃശൂരിൽ നിന്ന് സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന അഭ്യർത്ഥന സർക്കാർ കണക്കിലെടുത്തു. അങ്ങനെയാണ്, ജൂലായ് ഒന്നു വരെ തുടരാൻ അനുമതി നൽകിയത്. സൈബർ സെല്ലിലേയ്ക്കായിരുന്നു യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയത്. സർക്കാർ തീരുമാന പ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയാൽ റദ്ദാക്കുന്ന പതിവില്ല. പക്ഷേ, യതീഷ്ചന്ദ്രയുടെ കാര്യത്തിൽ സർക്കാർ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായി.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയതെന്ന് പ്രചാരണം ഉണ്ടായിരുന്നു. ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടും യതീഷ്ചന്ദ്ര വിവാദത്തിലായിരുന്നു. ജൂലായ് ഒന്നിനു ശേഷം മാത്രമേ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ കാര്യത്തിൽ ഇനി ഉത്തരവ് പുറത്തിറങ്ങൂ. ജൂലായ് ഒന്നിനു ശേഷം യതീഷ്ചന്ദ്ര തന്നെ തൃശൂരിൽ തുടരുമോ അതോ സ്ഥലംമാറ്റുമോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.