
സൂറിച്ച്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ 2026 ലോകകപ്പ് മത്സരങ്ങളുടെ വേദി മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തള്ളി. അമേരിക്കയില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്നായിരുന്നു ഇറാന്റെ ആവശ്യം.
എന്നാല്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ മാറ്റമില്ലെന്നും ഭൗമരാഷ്ട്രീയ തർക്കങ്ങള്‍ പരിഹരിക്കാൻ ഫിഫയ്ക്ക് കഴിയില്ലെന്നും ഇൻഫാന്റിനോ വ്യക്തമാക്കി. ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അവരുടെ സുരക്ഷ കണക്കിലെടുക്കുമ്ബോള്‍ അമേരിക്കയിലേക്ക് വരുന്നത് ഉചിതമല്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
സുരക്ഷ ഉറപ്പില്ലെങ്കില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ലെന്നും പകരം മെക്സിക്കോയില്‍ കളിക്കാൻ തയ്യാറാണെന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്റെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ 11-ന് ആരംഭിക്കുന്ന ലോകകപ്പില്‍ ഏഷ്യൻ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് ഇറാൻ യോഗ്യത നേടിയത്. മത്സരങ്ങള്‍ മാറ്റിയില്ലെങ്കില്‍ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെങ്കിലും അമേരിക്കയിലേക്കുണ്ടാകില്ലെന്ന് ഇറാനിയൻ ഫുട്ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് ആവർത്തിച്ചു.



