
സ്വന്തം ലേഖകൻ
ഒക്ടോബര്‍ 29-ന് ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പിലെ ആറാമത്തെ മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.
2023 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അഞ്ച് മത്സരങ്ങളും വിജയിച്ച് തകര്‍പ്പൻ ഫോമിലാണ്. ധര്‍മ്മശാലയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലൻഡിനെയാണ് ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡിനെതിരായ പ്ലെയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയ ഇന്ത്യ, യഥാക്രമം ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും പകരം സൂര്യകുമാര്‍ യാദവിനെയും മുഹമ്മദ് ഷമിയെയും കൊണ്ടുവന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹാര്‍ദിക് പുറത്തായത്. ബെംഗളൂരുവിലെ എൻസിഎയില്‍ സുഖം പ്രാപിക്കുന്ന ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലൻഡിനെതിരെ രണ്ട് റണ്‍സ് മാത്രം നേടി റൺ ഔട്ടായ സൂര്യകുമാര്‍ യാദവ് ടീമില്‍ നിന്ന് പുറത്താകും. ന്യൂസിലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ടീമില്‍ സ്ഥാനം നിലനിര്‍ത്തും. എട്ടാം നമ്പരില്‍ ബോളിങ് ഓള്‍റൗണ്ടര്‍ എന്ന തന്ത്രം ഷമിക്കുവേണ്ടി ഇന്ത്യ മാറ്റും. മാച്ച് വിന്നിംഗ് സ്‌പെല്ലിന് ശേഷം മുഹമ്മദ് ഷമിയെ പുറത്താക്കുക എന്നത് രോഹിത് ശര്‍മ്മയ്ക്ക് ബുദ്ധിമുട്ടായിരിക്കും.
രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മികച്ച ഫോമില്‍ ആയതിനാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ബോളര്‍മാരുമായി കളിക്കാനും സാധ്യതയുണ്ട്. ശ്രേയസ് അയ്യര്‍ ഇതുവരെ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ടീമിലെ ബാക്കിയുള്ളവര്‍ അതേപടി തന്നെ തുടരും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ: രോഹിത് ശര്‍മ്മ (ക്യാപ്റ്രൻ), ശുഭ്മാൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.



