
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നത്തില്‍ ഇടപെടില്ല; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയില്‍ ഇടപെടില്ലെന്ന് ലോകബാങ്ക്
ന്യൂഡൽഹി: പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചയ്ക്ക് പിന്നാലെ കനത്ത തിരിച്ചടി നൽകി ലോകബാങ്കും. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോകബാങ്ക് വ്യക്തമാക്കി.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നത്തില്‍ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ അറിയിച്ചു. ലോകബാങ്ക് ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ്.
ലോകബാങ്ക് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി. അജയ് ബംഗ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറില്‍ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നല്‍കുന്നതാണ് കരാർ.
പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികള്‍ക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികള്‍ക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറില്‍ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും നിറുത്തി വയ്ക്കാനാണ് നീക്കം.