
തേർഡ് ഐ സ്‌പോട്‌സ്
സതാംപ്ടൺ: ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇടറി വീണു. ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം ഇന്ത്യ 217 റണ്ണിന് പുറത്തായി. 149 ന് നാല് എന്ന ഭേദപ്പെട്ട നിലയിൽ നിന്നാണ് 68 റൺകൂടി എടുക്കുന്നതിനിടയിൽ ഇന്ത്യ ഓൾ ഔട്ടായത്. ഇനി ഇന്ത്യൻ പ്രതീക്ഷ മുഴുവൻ ബൗളർമാരിലാണ്.
അത്യാവശ്യം പേസും ബൗൺസും കിട്ടുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റിംങ് നിരയ്ക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവം. മഴ മൂലം ആദ്യ ദിനം മുടങ്ങിയ മത്സരത്തിൽ രണ്ടാം ദിനത്തിലാണ് കളി പുനരാരംഭിച്ചത്. രണ്ടാം ദിനം 146 ന് 3 എന്ന നിലയിൽ നിർത്തിയ കളി പുനരാംഭിച്ച് മൂന്നു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും കോഹ്ലി മടങ്ങി. സ്‌കോർ 149, കോഹ്ലി 44.

Whatsapp Group 1 | Whatsapp Group 2 |Telegram Group
156 ൽ നാലു റണ്ണുമായി റിഷഭ് പന്തും, 182 ൽ 49 റണ്ണുമായി അജിൻക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യ ഇരുനൂറ് കടക്കുമോ എന്നു സംശയിച്ചു. പിന്നീട് എത്തിയ രവിചന്ദ്ര അശ്വിനും (27 പന്തിൽ 22 , മൂന്ന് ഫോർ) രവീന്ദ്ര ജഡേജയും (53 പന്തിൽ 15) ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
205 ൽ അശ്വിൻ പുറത്തായ ശേഷം 213 ൽ ഇഷാന്തും, അതേ സ്‌കോറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ബുംറയും പുറത്തായി. നാലു റൺകൂടി ചേർത്ത് ജഡേജയും പുറത്തായതോടെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു.