
പുതിയ ഇലക്ട്രിക്കൽ സ്കൂട്ടർ മൂന്നു മാസത്തിനിടെ 5 തവണ തകരാറിലായി ; തകരാറിലായ സ്കൂട്ടർ നൽകി വഞ്ചിച്ചെന്ന് യുവതി ; ഒല കമ്പനിക്കെതിരെ പരാതിയുമായി പ്രവിത്താനം സ്വദേശിനി
സ്വന്തം ലേഖകൻ
പാലാ: ഏറെ ആശിച്ചു സ്വപ്നം കണ്ടു വാങ്ങിയ ഇലക്ട്രിക്കൽ സ്കൂട്ടർ ഉടമയുടെ ഉറക്കം നഷ്ടപ്പെടുത്തിയതായി പരാതി. പ്രവിത്താനം ചാത്തമലയിൽ കാവ്യ വി എസ്സിനാണ് ഈ ദുർവിധി. പുതിയതായിവാങ്ങിയ സ്കൂട്ടർ മൂന്നു മാസത്തിനിടെ 5 തവണ തകരാറിലായി കാവ്യ പരാതിപ്പെട്ടു.
തകരാറിലായ വാഹനം നന്നാക്കാൻ വീട്ടിലെത്തിയ ടെക്നീഷ്യൻ തകരാർ പരിഹരിക്കാതെ സ്ഥലം വിട്ടതായും കാവ്യ പറയുന്നു. ഒല സ്കൂട്ടർ കമ്പനിക്കെതിരെയാണ് കാവ്യ വി എസ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പയിലൂടെ ആണ് സ്കൂട്ടർ വാങ്ങിയത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയാണ് ഈ സ്കൂട്ടറിന് ചെലവായത്. ഈ സ്കൂട്ടർ വാങ്ങിയതു മുതൽ ഇന്നേവരെ 5 തവണ തകരാറിലായി. ടെക്നീഷ്യൻ വന്ന് നന്നാക്കി തന്ന് ഒരാഴ്ച കഴിയും മുമ്പേ വീണ്ടും തകരാറിലാവും. പിന്നീട് റിക്കവറി വാഹനം ഉപയോഗിച്ചു ഷോറൂമിൽ എത്തിച്ചാലെ നന്നാക്കി നൽകൂ എന്ന് ഷോറൂം അധികൃതർ പറയുന്നു.
കഴിഞ്ഞ ആഴ്ച തകരാറിലായ വാഹനം നന്നാക്കാനായി വന്നവർ അഴിച്ചിട്ടശേഷം വാഹനം ഷോറൂമിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നപ്പോൾ വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി അഴിച്ചിട്ടഭാഗങ്ങൾ വെറുതെ കൂട്ടിയോജിപ്പിച്ച ശേഷം തിരികെ പോയി. ബ്രാൻറ് ന്യൂ സ്കൂട്ടർ എന്ന് പറഞ്ഞ് നൽകിയ വാഹനം ഇപ്പോൾ ആഴ്ചകളായി ഉപയോഗശൂന്യമായി വീട്ടിൽ ഇരിക്കുകയാണെന്ന് കാവ്യ പറയുന്നു.
പണം വാങ്ങി സ്കൂട്ടർ കമ്പനി തന്നെ കബളിപ്പിച്ചുവെന്നു കാട്ടി കാവ്യ പാലാ ഡി വൈ എസ് പി യ്ക്ക് പരാതിയും നൽകി. സ്കൂട്ടർ കമ്പനിയ്ക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.