
കൊച്ചി: കളമശേരിയിൽ കവർച്ചയ്ക്കിരയായ 23കാരി നേരിട്ടതു ക്രൂര മർദനം. യുവതിയെ ചവിട്ടിയിട്ടതിനു പിന്നാലെ തുണി കൊണ്ടു മുഖം മൂടി റെയിൽവേ തൂണിൽ തലയിടിപ്പിച്ച ശേഷമായിരുന്നു കവർച്ച. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം.
കളമശേരിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ജസ്ന ഫാത്തിമയാണ് ആക്രമിക്കപ്പെട്ടത്. തൃക്കാക്കര നോർത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഹോസ്റ്റലിലേക്ക് റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
റെയിൽവേ ട്രാക്കിലേക്ക് കടക്കുന്ന വഴിയിൽ വച്ച് അക്രമി ജസ്നയുടെ തലയിലൂടെ മുണ്ട് കൊണ്ട് മൂടിയ ശേഷം പിന്നിൽ നിന്ന് ചവിട്ടി. തുടർന്ന് വലിച്ചിഴച്ച് സമീപത്തെ ഓടയിലേക്ക് ഇട്ടിട്ടും മർദനം തുടർന്നു. തടയാൻ ശ്രമിച്ച യുവതിയുടെ തല അക്രമി റെയിൽവേ തൂണിൽ പലതവണ ഇടിപ്പിച്ചു. ഇതിനു പുറമേ സമീപത്തു കിടന്ന കല്ലു കൊണ്ടും മർദ്ദിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുക്കാൽ പവന്റെ മാലയും ഒരു കാതിലെ കമ്മലും ഐഫോണും അക്രമി പിടിച്ചുപറിച്ചു. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണു പൊലീസ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ്.



