
സംശയരോഗത്തെ തുടർന്ന് യുവാവ് ഭാര്യയെ ആഴ്ചകളോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു ; പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് പെട്ടിയിൽ
സ്വന്തം ലേഖകൻ
ബെംഗളൂരു: സംശയരോഗത്തെ തുടർന്ന് യുവാവ് ഭാര്യയെ ആഴ്ചകളോളം വീട്ടിൽ മുറിയിൽ പൂട്ടിയിട്ടതായി ആരോപണം. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. 30-കാരിയായ സുമയെയാണ് ഭർത്താവ് സന്നയ്യ മുറിയിൽ പൂട്ടിയിട്ടത്. 12 വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. സന്നയ്യയുടെ മൂന്നാം വിവാഹമായിരുന്നു. അന്നുമുതൽ ഇത്തരത്തിൽ തന്നെ മുറിയിൽ പൂട്ടിയിടാറുള്ളതായി യുവതി ആരോപിച്ചു.
ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്. കുട്ടികൾ സ്കൂളിൽനിന്ന് തിരികെയെത്തുമ്പോൾ പിതാവ് വരുന്നതുവരെ പുറത്തുകാത്തുനിൽക്കുകയാണ് ചെയ്യാറുള്ളതെന്നും യുവതി പറഞ്ഞു. ശൗചാലയം പുറത്തായതിനാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് ഒരു പെട്ടിയിലായിരുന്നുവെന്നും യുവതി പറഞ്ഞു. പോലീസ് യുവതിയെ മോചിപ്പിച്ചതിന് ശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി യുവതിയെ മുറിയിൽ പൂട്ടിയിടാറുണ്ടെന്ന വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൂലിപ്പണിക്കാരനായ ഭർത്താവ് ജോലിക്ക് പോകുന്നതിന് മുമ്പ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിടുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി ഏതാനും ആഴ്ചകളായി തടവിലായിരുന്നുവെന്നും മുൻപ് മാതാപിതാക്കളെ സന്ദർശിച്ചിരുന്നുവെന്നും പോലീസ്‍ അറിയിച്ചു.
ഭർത്താവിനെതിരെ കേസുകൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളുടെ വീട്ടിൽ താമസിച്ച് ബന്ധം ശരിയാക്കാനാണ് താൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.