
ഹൈദരാബാദ്: ആളുകള്‍ നോക്കി നില്‍ക്കെ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തെലങ്കാനയിലെ വികാറാബാദ് സ്വദേശി അനുഷയാണ് കൊല്ലപ്പെട്ടത്. 22 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് പ്രമേഷ് കുമാറെന്ന 28കാരൻ തല്ലിക്കൊന്നത്. പ്രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് മാസം മുമ്പാണ് അനുഷയും പ്രമേഷും കല്യാണം നടക്കുന്നത്. പ്രണയ വിവാഹമായിരുന്നെങ്കിലും കല്ല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തർക്കം തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള വഴക്കുകള്‍ പതിവായിരുന്നു എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുദിവസം മുമ്പ് വഴക്കിന് താല്‍പ്പര്യമില്ലെന്നറിയിച്ച് അനുഷ സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ ഉടൻതന്നെ പ്രമേഷ് അനുഷയുടെ വീട്ടിലെത്തി. ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി തിരികെ യുവതിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രമേഷ് അനുഷയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി.
ദേഹത്ത് തൊടരുതെന്ന് അനുഷ പറഞ്ഞതോടെ ഒരു തടിയെടുത്ത് പ്രമേഷ് ആറുതവണ അനുഷയുടെ തലയില്‍ ആഞ്ഞടിച്ചു. അയല്‍വാസികള്‍ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തുള്ള ചിലർ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തില്‍ പ്രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



