ഇടുക്കി: സ്വർണം പണയംവെച്ചു കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോഗിച്ചെന്ന മകന്റെ പരാതിയിൽ മാതാവിനെ പോലീസ് അറസ്റ്റുചെയ്തു. സൈനികനായ മകൻ അഭിജിത്തിന്റെ പരാതിയിൽ അമ്മ പഴയചിറയിൽ ബിൻസി ജോസിനെയാണ് തങ്കമണി പോലീസ് പിടികൂടിയത്.
ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും ഇവരുടെ അനുമതിയില്ലാതെ ലോക്കറിൽനിന്ന് എടുത്ത് ബിൻസി പണയം വെയ്ക്കുകയായിരുന്നു എന്നാണ് അഭിജിത്തിന്റെ പരാതിയിലുള്ളത്.
പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് തങ്കമണി സ്റ്റേഷൻ എസ്എച്ച്ഒ എബി പറഞ്ഞു. സമീപവാസികളിൽനിന്ന് പലപ്പോഴായി ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം കൊടുത്തവർ തിരികെ കിട്ടാഞ്ഞതോടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കടബാധ്യയെ കുറിച്ച് കുടുംബം അറിയുന്നത്. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഭർത്താവ് ചോദിച്ചപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്.
തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ ബിൻസി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു. വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ പിടികൂടിയത്. ഇവരുടെ സുഹൃത്ത് അംബികയും അറസ്റ്റിലായിട്ടുണ്ട്.