കേരള പോലീസ് ടെലികമ്മ്യൂണിക്കേഷൻ പരിഷ്കരിക്കാനുള്ള നടപടികൾ അതിവേഗം; പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് വയർലെസ് സെറ്റുകൾ നഷ്ടമായാൽ അത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഡിജിറ്റലിൽ സാധിക്കും ; പ്രശ്നബാധിത സ്ഥലത്തെ ഫോട്ടോ സഹിതം കൺട്രോൾ റൂമിലേക്ക് കൈമാറാം; കേരള പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഡിഎംആർ ടയർ രണ്ടിലേക്ക്

Spread the love

കൊച്ചി: കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ പരിഷ്‌കരിക്കാനുള്ള നടപടികള്‍ അതിവേഗം നടക്കും. ക്രമസമാധാനപാലനത്തിനിടയിലോ മറ്റ് അടിയന്തരഘട്ടങ്ങളിലോ സന്ദേശം കൈമാറണമെങ്കില്‍ പ്രശ്നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കണ്‍ട്രോള്‍ റൂമിലേക്കു കൈമാറാന്‍പോലും ഡിഎംആര്‍ ടയര്‍ രണ്ട് എന്ന സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇത് സന്ദേശം കൈമാറലിന് കൂടുതല്‍ വ്യക്തത വരുത്തും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം അതിവേഗ തീരുമാനം എടുക്കാന്‍ ഇതിലൂടെ കഴിയും. എല്ലാ ജില്ലകളിലും ഇത് കൊണ്ടു വരാനാണ് നീക്കം.

നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നു ഡിജിറ്റലിലേക്ക് മാറുകയാണ് ടെലികമ്യൂണിക്കേഷന്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നീ പോലീസ് ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഡിഎംആര്‍ ടയര്‍ രണ്ട് എന്ന സാങ്കേതികവിദ്യയുള്ള കമ്യൂണിക്കേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. തിരുവനന്തപുരത്തെ ചില പോലീസ് സ്റ്റേഷനുകളിലും എറണാകുളം സിറ്റി പോലീസിലെ ട്രാഫിക് വെസ്റ്റ്, ഈസ്റ്റ് ട്രാഫിക് സ്റ്റേഷനുകളിലും ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഡിജിറ്റല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് ഭാരക്കുറവുണ്ട്. ലഭിക്കുന്ന ശബ്ദത്തിന്റെ വ്യക്തത, ഡിസ്‌പ്ലേയുള്ള ടച്ച് സ്‌ക്രീന്‍, ഫ്രീക്വന്‍സി കൂടുതല്‍, ദീര്‍ഘകാലം നില്‍ക്കുന്ന ബാറ്ററി എന്നിവയെല്ലാം പ്രത്യേകതയാണ്. തിരുവനന്തപുരത്ത് ക്രമസമാധാനപാലനത്തിനും ഗതാഗത സംവിധാനത്തിനും കൊച്ചിയില്‍ ക്രമസമാധാനപാലനത്തിനുമാണ് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുക. പതിയേ രണ്ടും കൊച്ചിയിലും ഡിജിറ്റലാകും. മറ്റു സന്ദേശങ്ങള്‍ കടന്നുവന്നാല്‍ കണ്‍ട്രോള്‍ റൂമിലിരുന്നുകൊണ്ട് അത് ഓഫ് ചെയ്യാനും കഴിയും. ഒന്നില്‍ക്കൂടുതല്‍ സന്ദേശങ്ങള്‍ ഒരേസമയം അയയ്ക്കാനും കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിപിഎസ് സംവിധാനമുള്ള സെറ്റുകളുമുണ്ട്. ഇവ പോലീസ് കണ്‍ട്രോള്‍ റൂമിലും പോലീസ് സ്റ്റേഷനുകളിലും ജീപ്പിലും ഉപയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്നു വയര്‍ലെസ് സെറ്റുകള്‍ നഷ്ടമായാല്‍ അത് ദുരുപയോഗം ചെയ്യുന്നതു തടയാനും ഈ സംവിധാനത്തിലൂടെ സാധിക്കും. അനലോഗ് കമ്യൂണിക്കേഷന്‍ പൂര്‍ണമായും ഒഴിവാക്കി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സംവിധാനത്തിലേക്കു മാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.