
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷ് അടക്കം ഏഴോളം പേർക്കെതിരേ നൽകിയ പീഡന പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവ സ്വദേശിയായ നടി. മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിയാണ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
നടന്മാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് പറഞ്ഞ ഇവർ നിലപാട് തിരുത്തി. പരാതി പിൻവലിക്കുന്നില്ലെന്നാണ് നടിയുടെ പുതിയ പ്രതികരണം. കുടുംബത്തിന്റെ പിന്തുണയുടെ ബലത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി അറിയിച്ചു. തനിക്കെതിരെ നിലവിലുള്ള പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും യുവതി ആവർത്തിച്ചു. തന്നെ പ്രതിയാക്കിയ പോലീസ് നടപടി അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ കേസിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു നടി കഴിഞ്ഞ ദിവസം പറഞ്ഞത്. നടന്മാർക്കെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിട്ടും ഡബ്ല്യുസിസിയോ ഹേമ കമ്മിറ്റിയോ തന്നെ സമീപിച്ചിട്ടില്ലെന്നും നടി കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടും തന്നെ ബന്ധപ്പെട്ടില്ല, ഈ ഒറ്റയാൾ പോരാട്ടം എന്തിനെന്ന് തോന്നി. ആ നിരാശയിലാണ് പരാതി പിൻവലിക്കാൻ തുനിഞ്ഞതെന്നും നടി പറഞ്ഞു. “നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാനുണ്ട് എന്ന് ഹസ്ബൻഡ് പറഞ്ഞു. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടുപോകും, പോലീസിനോട് സഹകരിക്കും” നടി വ്യക്തമാക്കി.