
സ്വന്തം ലേഖകൻ
വർക്കല: ഭാര്യയുടെ സ്വർണം പണയംവെച്ച് ലഭിച്ച പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോ തെറാപ്പിസ്റ്റായ അനന്തുവും വർക്കല സ്വദേശിനിയായ യുവതിയും തമ്മിൽ വിവാഹിതരായത്. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയംവെച്ച് പതിമൂന്നരലക്ഷത്തിലധികം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി.
കൂടാതെ വധുവിന്റെ കുടുംബവീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തുകിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് അനന്തു നിരന്തരമായി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വധു പോലീസിനു മൊഴിനൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തതോടെയാണ് അനന്തു പണവുമായി മുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കേരളത്തിൽ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവിൽ താമസിച്ചുവരുകയായിരുന്നു. വർക്കല എ.എസ്.പി. ദീപക് ധൻകറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് അറസ്റ്റിലായത്. വർക്കല ഇൻസ്പെക്ടർ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ. സലിം, ലിജോ ടോം ജോസ്, ബൈജു, രമേശൻപിള്ള, സി.പി.ഒ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.