വസ്തു വിറ്റ പണം ധൂർത്തടിക്കാൻ നൽകിയില്ല, ഭാര്യയുമായി സാമ്പത്തിക തർക്കം, പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഭർത്താവ് സ്റ്റേഷനിലെ ജീപ്പുകളുടെ ചില്ല് അടിച്ചു തകർത്തു
കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് യുവാവ് അടിച്ചു തകർത്തു. ഭാര്യക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ഭർത്താവ് ജീപ്പുകളുടെ ചില്ല് യുവാവ് അടിച്ചു തകർത്തത്.
പുതുശ്ശേരി സ്വദേശി ധർമദാസ് ഭാര്യയുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സാമ്പത്തിക തർക്ക പരാതിയിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനും എതിരെ കേസ് കൊടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിരുന്നു.
ഇതിൽ പോലീസ് കേസെടുത്തില്ലെന്ന് പറഞ്ഞാണ് ജീപ്പുകളുടെ ചില്ല് അടിച്ചു തകർത്തത്. സംഭവത്തിൽ ധർമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ ഉടമസ്ഥയിലുള്ള വസ്തു വിറ്റ പണം ധൂർത്തടിക്കാൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ഭാര്യ പോലീസിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം മക്കളുടെ പേരിൽ നിക്ഷേപിച്ചെന്നും വ്യക്തമാക്കി. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നും മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ധർമ്മദാസിൻ്റെ പരാതി. രാവിലെ അഞ്ചരയോടെയാണ് ധർമ്മദാസ് ചിതറ പോലീസ് സ്റ്റേഷനിൽ എത്തിയത്.
കയ്യിൽ കരുതിയ കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ല് അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട് പോലീസുകാർ എത്തിയതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ധർമ്മദാസിനെ പോലീസുകാർ ഓടിച്ചിട്ട് പിടികൂടി. പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.