
കോഴിക്കോട് : സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മരണം വെസ്റ്റ് നൈൽ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group