വാലറ്റത്തിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് കുല്‍ദീപ്; 5 വിക്കറ്റ്, ഇന്ത്യക്കെതിരെ വിന്‍ഡീസിന് ഫോളോ ഓണ്‍

Spread the love

ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്‍സിന് മറുപടിയായി മൂന്നാം ദിനം 140-4 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ലഞ്ചിന് ശേഷം 248 റണ്‍സിന് ഓള്‍ ഔട്ടായി. 270 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിച്ചു.

വാലറ്റത്ത് കാരി പിയറി, ആന്‍ഡേഴ്സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവരുടെ പോരാട്ടമാണ് വിന്‍ഡീസിനെ 200 കടത്തിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റെടുത്തപ്പോൾ രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു. മൂന്നാം ദിനം 175-8 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്‍ഡേഴ്സൺ കൂട്ടുകെട്ടാണ് 200 കടത്തിയത്.

കറക്കിയിട്ട് കുല്‍ദീപ്

140-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പിടിച്ചു നിന്ന് പ്രതീക്ഷ നല്‍കിയ ഷായ് ഹോപ്പിനെ(36) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവാണ് മൂന്നാം ദിനം വിന്‍ഡീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ചിനെ(21) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജസ്റ്റിൻ ഗ്രീവ്സ‌ിനെ(17) കൂടി മടക്കിയ കുല്‍ദീപ് വിന്‍ഡീസിന്‍റെ നടുവൊടിച്ചപ്പോള്‍ ജോമെല്‍ വാറിക്കനെ(1) പുറത്താക്കിയ മുഹമ്മദ് സിറാജ് വിന്‍ഡീസിനെ 175-8ലേക്ക് തള്ളിയിട്ട് ഫോളോ ഓണ്‍ ഭീഷണിയിലാക്കി. പിന്നീടായിരുന്നു പിയറിയും ആന്‍ഡേഴ്സണും തമ്മിലുള്ള കൂട്ടുകെട്ട് വിന്‍ഡീസിന്‍റെ രക്ഷക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍ ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ പിയറിയെ(23) ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്ര വിന്‍ഡീസിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്തു. പത്താം വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സിനെ(13) കൂട്ടുപിടിച്ച് ആന്‍ഡേഴ്സണ്‍ ഫിലിപ്പ്(24*)ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. രണ്ടാം ന്യൂബോളിലും ബുമ്രയും സിറാജും വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തപ്പോള്‍ സീല്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചതിനൊപ്പം വിന്‍ഡീസ് ഇന്നിംഗ്സിനും തിരശീലയിട്ടു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 82 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജഡേജ 46 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.