
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിനേരിടുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ രാജ്യത്തെത്തിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ.
ഇന്ത്യൻ നാവിക സേനയുടെ അഞ്ചിലേറെ കപ്പലുകൾ ഹോർമൂസിനരികിലായി വിന്യസിച്ചതായാണ് റിപ്പോർട്ട്. ഹോമർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി റിപ്പോർട്ട്.
എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ രണ്ട് ഇന്ധന ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടി നൽകിയിരുന്നു. ഇവ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഹോർമുസ് കടലിടുക്കിൽ പലയിടങ്ങളിലായി ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവ കപ്പലുകൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തുമെന്നും റിപ്പോർട്ട്.
ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസിൽകൂടി കടന്നു പോകാമെന്ന് നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിത മാർഗങ്ങളിൽ കൂടിയായിരിക്കും ഇന്ത്യൻ കപ്പലുകൾ കടന്നുപോകുകയെന്നും നാവികസേന ഇവയ്ക്ക് മാർഗനിർദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.



