
സ്വന്തം ലേഖകൻ
തൃശ്ശൂർ: ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പറയാത്തവരായി അല്ലെങ്കില്‍ കേട്ടിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല.
ക്ഷമയുടെ നെല്ലിപ്പലക കാണുക എന്ന് പറഞ്ഞാല്‍ ഏറ്റവും താഴതട്ട് വരെ പോവുക എന്നാണ്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക എന്നൊരു ചൊല്ലും പ്രചാരത്തിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ നാട്ടില്‍ ചില സ്ഥലങ്ങളില്‍ കിറണുകളുടെ അടിയില്‍ വെയ്‌ക്കുന്ന ഒരു പലക കൊണ്ടുള്ള വലയമാണ് നെല്ലിപ്പലക. നെല്ലിമരത്തിന്റെ തടിവെച്ചാണ് ഇവ ഉണ്ടാക്കുന്നത്. ഈ പലക അടിയില്‍ വെച്ചാല്‍ ഒരിക്കലും വെള്ളം കേടാകില്ല എന്നാണ് വിശ്വാസം.
പ്രകൃതി ദത്തമായ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്. വെള്ളത്തിന് ഒരു പ്രത്യേക സ്വാദും ഇതുമൂലം ലഭിക്കും. നെല്ലിമരത്തിന്റെ തടിവെച്ച് ഒരു വൃത്താകൃതിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഓരോ കിണറിന്റേയും ചുറ്റളവ് വെച്ച് അതിന് പാകപ്പെടുത്തിയെടുക്കുകയാണ് പതിവ്.
കാലങ്ങളോളം ഒരു കേടുപാടും സംഭവിക്കാതെ ഇത് കിണറിനുള്ളില്‍ ഇരിക്കും. അത്രയും നല്ല കടുപ്പവും ബലവും ഉള്ളതാണ് നെല്ലിമരത്തിന്റെ ചുവപ്പ് നിറമുള്ള തടി. പണ്ട് കാലത്തെ വീടുകളിലെ കിണറുകലിലും അമ്പല കുളങ്ങളിലും ചിലപ്പോള്‍ ഈ നെല്ലിപ്പലക കാണും. വെള്ളം വറ്റിയാല്‍ മാത്രമെ ഇത് കാണാനാകു. 1500 വര്‍ഷം പഴക്കമുള്ള നെല്ലിപ്പലകകള്‍ വരെ കണ്ടെടുത്തിട്ടുണ്ട്.
കാലം മാറിയപ്പോള്‍ കിണറുകളില്‍ നെല്ലിപ്പലക സ്ഥാപിക്കുന്നതും കുറഞ്ഞു. വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക കാണാന്‍ പ്രയാസമാണ്. പരമ്പരാഗതമായി കൈമാറിവന്ന രീതിയിലൂടെയാണ് നെല്ലിപ്പലക നിര്‍മ്മിക്കുന്നത്. ഏകദേശം രണ്ടാഴ്‌ച്ചയോളം വേണം നെല്ലിപ്പലക നിര്‍മ്മിക്കാന്‍. ആയിരത്തിലേറെ നെല്ലിപ്പലകകള്‍ നിര്‍മ്മിച്ചൊരു കുടുംബം തൃശൂരുണ്ട്. കിണറിന്റെ ഏറ്റവും അടിയില്‍ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുവരാന്‍ കാരണം. അങ്ങേയറ്റം കണ്ടു എന്നര്‍ത്ഥം.