
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ് ലോഡ് ചെയ്തെന്ന പരാതി ഒത്തുതീർക്കാൻ ശ്രമിച്ച കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് എട്ടിന്റെ പണികിട്ടാൻ സാധ്യത. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷ്യൽ സെൽ എസ് പിക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.പരാതി ഒതുക്കാൻ ശ്രമിച്ച എസ്.എച്ച്.ഒയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നൽകിയതിനെ തുടർന്നാണ് റിപ്പോർട്ട് തേടിയത്. പരാതി നൽകിയതിന് ശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ എസ്.എച്ച്.ഒ, കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ നിർബന്ധിച്ചെന്നാണ് പരാതി.
ഈമാസം ഒന്നിന് നൽകിയ കേസിലാണ് പോലീസ് യുവതിയുടെ മൊഴിയെടുത്തത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകളും വിളിയും വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിച്ച യുവതിയും കുടുംബവും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.
കേസ് ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ എസ്.എച്ച്.ഒയെ തന്നെയാണ് കേസ് അന്വേഷണവും ഏൽപ്പിച്ചത്. ഇതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. കേസ് ഒതുക്കിയ വിവരം പുറത്തുവന്നതോടെ കാട്ടക്കട പോലീസിന് അനക്കം വെച്ചു തുടങ്ങി. പരാതി നൽകി ആറ് ദിവസത്തിന് ശേഷം യുവതിയുടെ മൊഴിയെടുക്കാൻ പോലീസെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 31ന് സൈബർ പൊലീസിലും ഈമാസം ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ അവസരത്തില്‍ എട്ടുപേര്‍ ചേര്‍ന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്ത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും ഫോട്ടൊയിലുളള മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല ഇക്കൂട്ടത്തില്‍ ഒരാളെ താന്‍ സംശയിക്കുന്നതായി പോലീസിനോട് പറയുകയും അയാളുടെ പേരും ഫോണ്‍ നമ്പറും നല്‍കുകയും ചെയ്തു. എന്നിട്ടും അഞ്ച് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. പരാതി കിട്ടിയിട്ടും അനങ്ങാതിരുന്ന എസ്.എച്ച്.ഒ പിന്നീട് കേസ് ഒതുക്കാൻ മധ്യസ്ഥനായി വരുന്നതാണ് കണ്ടത്. ഈ മാസം 6ന് പ്രതിയെയും പരാതിക്കാരിയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാട്ടാക്കട എസ്.എച്ച്.ഒ പരാതി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നു.