
വയനാട്ടിൽ നാണംകെട്ട പ്രകടനം;എന്തിനോ വേണ്ടി ചുരം കയറിയ തുഷാർ വെള്ളാപ്പള്ളി
സ്വന്തംലേഖകൻ
വയനാട്: കേരളത്തിലെ എൻഡിഎയിലെ സൂപ്പർ താരമായിട്ടാണ് ബിജെഡിഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ പരിഗണിച്ചത്. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് തുടക്കം മുതലേ വാശിപിടിച്ചു. അങ്ങനെയാണ് കെ സുരേന്ദ്രനെ പിന്തള്ളി തൃശൂർ സീറ്റിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുന്നത്. സ്ഥാർത്ഥിത്വം പ്രഖ്യാപിച്ച് തുഷാർ മണ്ഡലത്തിൽ സജീവമാകുകയും ചെയ്തു. പെട്ടെന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ അവതരിക്കുന്നത്. അതോടെ മനസ്സ് മാറി. കോൺഗ്രസ് ദേശീയ നേതാവിനെതിരെ മത്സരിച്ച് ദേശീയ താരമാകുകയായിരുന്നു തുഷാറിൻറെ ലക്ഷ്യം. അങ്ങനെ തൃശൂരിൽനിന്ന് ചുരം കയറി വയനാട്ടിലെത്തി.രാഹുലിന് പിന്നിൽ രണ്ടാമനാകുമെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രസ്താവന. പക്ഷേ ഇപ്പോൾ പണിപാളിയ അവസ്ഥയിലാണ് ബിഡിജെഎസ് നേതാവ്. എൻഡിഎയുടെ കേരളത്തിലെ പ്രകടനം മോശമായതോടൊപ്പം തുഷാറിൻറെ പ്രകടനം തീരെ ദുർബലമായി. 2014ലെ പ്രകടനം ആവർത്തിക്കാൻ പോലും തുഷാറിനായില്ല. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 431195 വോട്ടിലെത്തിയപ്പോൾ 78762 വോട്ട് മാത്രമാണ് തുഷാർ നേടിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്ന പിആർ രശ്മിൽനാഥ് 80752 വോട്ട് നേടിയിരുന്നു. എന്നാൽ, അത്രയും വോട്ട് നേടാൻ പോലും തുഷാർ വെള്ളാപ്പള്ളിക്കായില്ല. അതേസമയം തുഷാർ പിന്മാറിയ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി പ്രകടനം ഭേദപ്പെട്ടതായിരുന്നു.
ഇതര മണ്ഡലങ്ങളിലും ബിജെഡിഎസ് പ്രത്യേകിച്ച് ബിജെപിക്ക് ഗുണം ചെയ്തില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുടെ മത്സര രംഗത്തെത്തിയതോടെ വെള്ളാപ്പള്ളി നടേശൻറെ നിലപാട് മാറ്റവും മലക്കം മറിച്ചിലും ശ്രദ്ധേയമായിരുന്നു.ഉറുമ്പ് കടിച്ച് ചാകുന്നതിലും നല്ലത് ആന കുത്തി ചാകുന്നതാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി.