
കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതർക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമായി. ഒന്നാം ഘട്ടമായി 178 വീടുകള്‍ കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.
സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രചാരണം, കേന്ദ്രനിഷേധം മുതല്‍ ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാൻ വരെ ശ്രമമുണ്ടായി. കോടതി വ്യവഹാരങ്ങള്‍ ഏറെയുണ്ടായി. വായ്പാകുടിശ്ശിക എഴുതിത്തള്ളാൻ കേന്ദ്രം തയാറായില്ലെന്നും എന്നാല്‍ സംസ്ഥാന സർക്കാർ അവ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
178 പേർക്കാണ് ഇപ്പോള്‍ പട്ടയം കൈമാറുന്നതെന്നും തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ നാടിന്റെ പ്രത്യേകത രാജ്യത്തിനും ലോകത്തിനും മുൻപില്‍ അവതരിപ്പിക്കുകയാണെന്നും ഒരുമയും ഐക്യവും സഹോദര്യവുമാണ് ഇന്ന് ഇത്തരമൊരു പരിപാടിയിലേക്ക് നമ്മെ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻപ് ജീവിച്ചതുപോലെ ഇനിയും ഒരുമിച്ച് ജീവിക്കണമെന്ന് അതിജീവിച്ചവർ ആവശ്യപ്പെട്ടപ്പോഴാണ് ടൗണ്‍ഷിപ്പ് എന്ന ആശയം ഉണ്ടായത്. ഈ പദ്ധതി പൂർത്തിയാക്കും എന്ന കാര്യത്തില്‍ ആർക്കും സംശയമുണ്ടായിരുന്നില്ല. എല്ലാവരും ആശയത്തോട് അനുകൂലിച്ചുവെന്നും വാഗ്ദാനങ്ങള്‍ നല്‍കിയവർ അവയെയെല്ലാം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിർമാണത്തില്‍ പങ്കാളികളായ ഓരോരുത്തരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി ഓർമിച്ചു.



