
കൊച്ചി: വയനാടൻ കാടുകളില്‍ താമസിക്കുന്ന കുടിയേറ്റ കർഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈല്‍ഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോർട്ട് ശുപാർശ നല്കി.
രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാർ അധ്യക്ഷനായ സമിതി വനപരിപാലനത്തില്‍ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം നല്കി.
രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ മതികെട്ടാൻ ഷോല (90 . 63) അഞ്ചാം സ്ഥാനവും, ചിന്നാർ (89 .94 ) ആറാം സ്ഥാനവും കരസ്ഥമാക്കി. 21 സംരക്ഷിത വനങ്ങള്‍ ഉള്ള കേരളം ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം തേടി. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“വയനാട് വന്യജീവി സങ്കേതത്തില്‍ 67 ആദിവാസി ഊരുകള്‍ ഉള്‍പ്പടെ നിരവധി ഗ്രാമങ്ങളുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടയാക്കുന്നത് കൂടാതെ വന പരിപാലനത്തിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മനുഷ്യ വാസ മേഖലയിലെ കന്നുകാലികളുടെ സാന്നിധ്യവും വെല്ലുവിളിയാണ്. ഈ ഗ്രാമങ്ങളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ വനത്തിനു പുറത്തേക്കു പുനരധിവസിപ്പിക്കണം. വനത്തിന്റെ ജൈവ വൈവിധ്യം തകർക്കുന്ന മഞ്ഞകൊന്ന പോലെയുള്ള അധിനിവേശസസ്യങ്ങള്‍ നശിപ്പിക്കണം. കൂടാതെ ദക്ഷിണ വയനാട് ഡിവിഷനില്‍ പെട്ട ചെതലത്ത് റേഞ്ചിനെ വയനാട് ദേശീയോദ്യാനവുമായി ബന്ധിപ്പിച്ചു ഇവിടത്തെ ആനത്താര സംരക്ഷിക്കണം,” റിപ്പോർട്ട് പറയുന്നു.
വയനാട് വന്യജീവി സങ്കേതത്തില്‍ 110 ഗ്രാമങ്ങളിലായി 2613 കുടുംബങ്ങളാണുള്ളത്. മൊത്തം ജനസംഖ്യ 10,600 വരും. ഇതില്‍ 67 ഗ്രാമങ്ങള്‍ ആദിവാസി ഊരുകളാണ്. ഇവരെ മുഴുവൻ കുടിയൊഴിപ്പിക്കുക അസാധ്യമാണെങ്കിലും. ഒറ്റപ്പെട്ട, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനായി റീബില്‍ഡ് കേരള വികസന പദ്ധതി നടപ്പാക്കി. നവകിരണം എന്ന പദ്ധതിയില്‍ പട്ടയമുള്ള ദമ്ബതികള്‍ക്ക് 15 ലക്ഷം രൂപ ലഭിക്കും. ആദിവാസികള്‍ക്ക് വനത്തിനു പുറത്തു പകരം ഭൂമി നല്‍കും.
“നവകിരണം പദ്ധതിയില്‍ 645 കുടുംബങ്ങള്‍ പുനരധിവാസത്തിനു സമ്മതം അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍ 495 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. രണ്ടാം ഘട്ടം പുനരധിവാസത്തിനുള്ള ഡാറ്റ പരിശോധന പുരോഗമിക്കുകയാണ്. സ്വമേധയാ ഒഴിഞ്ഞു പോകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പട്ടയമുള്ള കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. എല്ലാ കുടിയേറ്റ ഗ്രാമങ്ങളും പുനരധിവസിപ്പിക്കുക നിലവില്‍ പ്രായോഗികമല്ല. പുനരധിവാസത്തിനായി കണ്ടെത്തിയ കുടുംബങ്ങളില്‍ 45 പേർ തീരുമാനത്തില്‍ നിന്ന് പിൻവാങ്ങിയിട്ടുണ്ട്,” വയനാട് വന്യജീവി സങ്കേതത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.