
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. കമ്പളക്കാടിനടുത്തുള്ള പറളിക്കുന്നിലെ ആലൂർ ആദിവാസി ഉന്നതിയിലെ ചാന്ദ്‌നി ആണ് മരിച്ചത്. 62 വയസായിരുന്നു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പാണാവള്ളി-അപ്പപ്പാറ മേഖലയിലെ റോഡരികിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ തല തകർന്ന നിലയിൽ കണ്ടെത്തിയതിനാൽ, കാട്ടാന ചവിട്ടിക്കൊന്നതായിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഇവര്‍ കാട്ടിനുള്ളില്‍ എത്തിയത് എന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീയാണ് ചാന്ദ്നിയെന്നാണ് വിവരം. രാത്രി വീട് വിട്ടിറങ്ങിയതാകാനുള്ള സാധ്യതയും പ്രദേശവാസികള്‍ പറയുന്നുണ്ട്. തിരുനെല്ലി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


