
വയനാട്: ഒരു നടപടിക്രമവും പാലിക്കാതെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ച് വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീത. നിയമപരമായ രീതിയിൽ മാത്രമാണ് താൻ പ്രവർത്തിച്ചതെന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം പരാതിക്കാരൻ തെളിയിക്കണമെന്നും ഗീത പറഞ്ഞു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ റവന്യൂ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗീതയെ സസ്പെൻഡ് ചെയ്തത്. ദേവസ്യയുടെ ഭാര്യയുടെ പേരിലുള്ള വയൽഭൂമിയുടെ തരം മാറ്റുന്നതിനായാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ വില്ലേജ് ഓഫീസറും കൃഷി ഓഫീസറും തരംമാറ്റത്തെ എതിർത്തിരുന്നു.
ഈ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് തരംമാറ്റം തടഞ്ഞതെന്ന് ഗീത പറഞ്ഞു. വയൽഭൂമിയുടെ തരം മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ദേവസ്യ തന്റെ അനുകൂലമായി കോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിർദേശമാണ് കോടതി നൽകിയതെന്നും ഗീത വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


