play-sharp-fill
കേരളം കണ്ട മഹാദുരന്തം ;കാണാതായവരെ തേടി മൂന്നാംദിനം ; ബെയ്‌ലി പാല നിർമാണം അന്തിമഘട്ടത്തിൽ ; ഉച്ചയ്ക്ക് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സൈന്യം ; മരിച്ചവരുടെ എണ്ണം 264 ആയി ; 240 പേരെക്കുറിച്ച് വിവരമില്ല ; കണ്ടെത്തിയത് 98 മൃതദേഹങ്ങൾ ; 1592 പേരെ രക്ഷപ്പെടുത്തി

കേരളം കണ്ട മഹാദുരന്തം ;കാണാതായവരെ തേടി മൂന്നാംദിനം ; ബെയ്‌ലി പാല നിർമാണം അന്തിമഘട്ടത്തിൽ ; ഉച്ചയ്ക്ക് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സൈന്യം ; മരിച്ചവരുടെ എണ്ണം 264 ആയി ; 240 പേരെക്കുറിച്ച് വിവരമില്ല ; കണ്ടെത്തിയത് 98 മൃതദേഹങ്ങൾ ; 1592 പേരെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

കൽപ്പറ്റ: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്.


മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.

രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ ദുരന്തമായി മാറുകയാണ് വയനാട്ടിലെ മണ്ണിടിച്ചിൽ. മരിച്ചവരുടെ എണ്ണം 264 ആയി. 240 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.

രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവർത്തകർ വടം ഉപയോഗിച്ച് ഇപ്പോൾ മറുകരയിലേക്ക് മാറുകയാണ്. സൈന്യം ബെയ്ലി പാലത്തിന്റെ പണി തുടരുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.