play-sharp-fill
ജില്ലയിൽ വിതരണം ചെയ്യുന്ന മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം നിരോധിച്ചു: വെള്ളത്തിൽ കണ്ടെത്തിയത് സിൽവറിന്റെ അംശം; ഒരു മാസത്തിനിടെ നിരോധിക്കുന്നത് രണ്ടാമത്തെ കുപ്പി വെള്ളം

ജില്ലയിൽ വിതരണം ചെയ്യുന്ന മാക്‌ഡോവൽസ് നമ്പർ വൺ കുപ്പിവെള്ളം നിരോധിച്ചു: വെള്ളത്തിൽ കണ്ടെത്തിയത് സിൽവറിന്റെ അംശം; ഒരു മാസത്തിനിടെ നിരോധിക്കുന്നത് രണ്ടാമത്തെ കുപ്പി വെള്ളം

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ കുപ്പിവെള്ളവും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. തൃശൂരിൽ ഉത്പാദിപ്പിക്കുന്ന് മക്‌ഡൊവൽസ് നം.1 എന്ന ബ്രാൻഡ് കുപ്പിവെള്ളമാണ് ജില്ലയിൽ നിരോധിച്ചിരിക്കുന്നത്. നേരത്തെ തലയോലപ്പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന അക്വാഗ്രീൻ എന്ന കുപ്പി വെള്ളം നിരോധിച്ചിരുന്നു. അനുവദനീയമായതിൽ കൂടുതൽ അളവിൽ സിൽവർ വെള്ളത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് വെള്ളം നിരോധിച്ചത്. അക്വാഗ്രീനിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പിന്റെ അംശം കൂടിയതിനെ തുടർന്നാണ് ഇത് നിരോധിച്ചത്.
തൃശൂർ കൊടകര മട്ടത്തൂർക്കുന്ന് എസ് ആൻഡ് എസ് ഫുഡ് ഇൻഡസ്ട്രീസാണ് നിരോധിച്ച മക്‌ഡൊവൽസ് നമ്പർ വൺ എന്ന കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ജില്ലയിൽ ഈ കുപ്പിവെള്ളം നിരോധിച്ച് ഉത്തരവിറക്കിയത്. ഇത്തരത്തിൽ ജില്ലയിൽ കൂടുതൽ കുപ്പിവെള്ളം വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്താൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ പി.ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. നിലവിൽ മാർക്കറ്റിലുള്ള കുപ്പിവെള്ളം പിൻവലിക്കാൻ പതിനഞ്ച് ദിവസം സമയം അനുവദിച്ചിട്ടുമുണ്ട്.
ഇതിനിടെ ജില്ലയിൽ ലൈസൻസുള്ള 18 കുപ്പിവെള്ള കമ്പനികളിൽ 17 എണ്ണത്തിനും കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസും നൽകിയിട്ടുണ്ട്. ലെഡിന്റെയും കോപ്പറിന്റെയും അംശം കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് അക്വാ ഗ്രീൻ കുപ്പിവെള്ളം വിൽക്കുന്നത് നിരോധിച്ചത്. ഈ വെള്ളം സ്ഥിരമായി ഉപയോഗിച്ചാൽ ആമാശയത്തിൽ കാൻസർ അടക്കമുള്ള രോഗങ്ങൾക്കു വരെ കാരണമാകാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
കുപ്പിവെള്ളത്തിൽ ലെഡും കോപ്പറും കലരുന്നത് വെള്ളത്തിന്റെ സ്രോതസിലെ മാലിന്യത്തിൽ നിന്നുമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. പല കുപ്പിവെള്ളക്കമ്പനികളും വെള്ളത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് പലപ്പോഴും സ്രോതസുകൾ മാറ്റാറുണ്ട്. ഇത്തരത്തിൽ സ്രോതസ് മാറ്റുമ്പോൾ ഈ വെള്ളം പരിശോധയ്ക്ക് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാൽ, പലപ്പോഴും ഇത് യാഥാർത്ഥ്യമാകാറില്ല. ഇതാണ് വെള്ളത്തിൽ മാലിന്യത്തിന്റെ അളവ് വർധിക്കുന്നതിന് കാരണമാകുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു.
ആറു മാസത്തിനിടെ ജില്ലയിലെ കുപ്പിവെള്ള കമ്പനികളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയത് 47 പരിശോധനകളാണ്. ഇതിൽ 17 ഇടത്ത് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത് അക്വാഗ്രീൻ കമ്പനിയിൽ മാത്രമായിരുന്നു. ബാക്കിയെല്ലാ കമ്പനികളിലും നോട്ടീസിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികൾ മാത്രം സ്വീകരിച്ചാൽ മതിയായിരുന്നു. ആ പ്രശ്‌നങ്ങളെല്ലാം കമ്പനികൾ പരിഹരിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.