കേരളത്തിലെ 3 നദികളില്‍ ജലനിരപ്പ് അപകടകരം! ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമാണ്. നെയ്യാര്‍, കരമന, മണിമല നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയില്‍ കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായ ശക്തമായ മഴ കുറയുന്നു. എങ്കിലും ഇടവേളകളില്‍ ചുരുക്കമിടങ്ങളില്‍ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിലല്‍ കൂടുതല്‍ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാള്‍ 307 ശതമാനം അധികം മഴ ലഭിച്ചു. ഇന്നലെ ഉച്ചയോടെ വാമനപുരം നദിയില്‍ കാണാതായ കൊപ്പം സ്വദേശി സോമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫയര്‍ഫോഴ്സും സ്കൂബ സംഘവും തെരച്ചില്‍ തുടരുകയാണ്. നദിയിലെ ശക്തമായ നീരൊഴുക്ക് തെരച്ചിലിന് തടസ്സമാകുന്നുണ്ട്.

രാത്രി വരെ നീണ്ട കനത്ത മഴയില്‍ ഉള്ളൂരിലെയും തേക്കുമൂട് ബണ്ട് ഭാഗത്തെയും വീടുകളില്‍ വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലാണ് വെളളക്കെട്ടുള്ളത്. കിഴക്കന്‍ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി. തകഴിയിലും രാമങ്കരിയിലും രണ്ട് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയര്‍ന്നു.