അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ബന്ധു വീട്ടിൽ എത്തിയ ബാങ്ക് ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടത്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ബന്ധു വീട്ടിൽ എത്തിയ ബാങ്ക് ജീവനക്കാരൻ നദിയിൽ മുങ്ങി മരിച്ചു. അച്ചൻകോവിലാറ്റിൽ പന്തളം മങ്ങാരം മംഗലപ്പള്ളി കടവിൽ കുളിക്കാനിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരനാണ് മരിച്ചത്.
പത്തനാപുരം കുണ്ടയം സഹകരണ ബാങ്ക് ജീവനക്കാരൻ പട്ടാഴി പന്തപ്ലാവ് ഉഷസിൽ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പട്ടാഴി ഗ്രാമപഞ്ചായത്ത് മുൻ അംഗം സോമശേഖരപിള്ളയുടേയും തങ്കമ്മയുടേയും മകനാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുവായ പന്തളം മങ്ങാരം തട്ടാം കണ്ടത്തിൽ രാധാകൃഷ്ണ പിള്ളയുടെ വീട്ടിൽ എത്തിയതായിരുന്നു അനൂപ്. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതിയോ ഒഴുക്കിൽപ്പെട്ടോ മുങ്ങിത്താഴ്ന്നതാണെന്ന് കരുതുന്നു. കരയിൽ ചെരുപ്പും തുണികളും ഇരിക്കുന്നതു കണ്ട് സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് വെള്ളത്തിൽ വീണതാണെന്ന് മനസിലായത്.
നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: സ്മിത(അധ്യാപിക, പിറവന്തൂർ ഗുരുദേവ ഹൈസ്‌കൂൾ). മക്കൾ: ഭവ്യ, ശ്രേയ(വിദ്യാർത്ഥികൾ)