
കോട്ടയം (കുറവിലങ്ങാട്): 12 ലക്ഷം മുടക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം ആർക്കും വേണ്ടാതെ നശിക്കുന്നു. സ്ഥാപിച്ച ശേഷം പലതവണയായി അറ്റകുറ്റപ്പണി നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കുറവിലങ്ങാട് പഞ്ചായത്തും ചേർന്ന് ഇതിനായി മുടക്കിയതു ലക്ഷങ്ങലാണ്.
ഇപ്പോൾ വെള്ളമില്ലാത്ത വാട്ടർ എടിഎം ആണിത്. ശുദ്ധജലം വിതരണം ചെയ്യുന്നതിനു സ്ഥാപിച്ച എടിഎം കൗണ്ടറിനു ചുറ്റും ഇപ്പോൾ മലിനജലം കെട്ടിക്കിടക്കുകയാണ്. ഒപ്പം മാലിന്യവും. 7 വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത എടിഎമ്മിന്റെ അറ്റകുറ്റപ്പണി പോലും നിലവിൽ നടക്കുന്നില്ല.
2 രൂപ നാണയം ഉപയോഗിച്ചാൽ ഒരു ലീറ്ററും 5 രൂപ നാണയം ഉപയോഗിച്ചാൽ 5 ലീറ്ററും ശുദ്ധജലം ലഭിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടത് പ്രവർത്തനം ആരംഭിച്ച ആദ്യ മൂന്നോ നാലോ ആഴ്ച മാത്രം. മണിക്കൂറിൽ 1000 ലീറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
അധികൃതർ ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തകരാറിലായ ശേഷം പഞ്ചായത്ത് പലതവണ അറ്റകുറ്റപ്പണികൾക്കു ഫണ്ട് വകയിരുത്തി. പക്ഷേ ഫണ്ട് നഷ്ടപ്പെട്ടതല്ലാതെ ഒന്നും നടന്നില്ല. ഇത്തവണയും ഫണ്ട് നീക്കിവച്ചിട്ടുണ്ടെങ്കിലും പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും കുറവിലങ്ങാട് പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.



